കൊച്ചി ∙ തെരുവുനായ്ക്കളെ പിടിക്കാൻ ആളെ കിട്ടാതെ കോർപറേഷൻ. കഴിഞ്ഞ ആറു മാസത്തിനിടെ കോർപറേഷൻ രണ്ടു തവണ അഭിമുഖത്തിനു വിളിച്ചെങ്കിലും ഒരാൾ പോലും താൽപര്യം പ്രകടിപ്പിച്ചെത്തിയില്ല. അടുത്ത ആഴ്ച വീണ്ടും അഭിമുഖം വിളിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് 4 ജീവനക്കാർ കഴിഞ്ഞ കുറേ വർങ്ങളായി തുടരുന്നത്. ഇത് ഒട്ടും ആകർഷകമല്ലാത്തതിനാലാണു പുതുതായി ആളുകളെത്താത്തതെന്നു കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു.
പല കൗൺസിലർമാരും ഓരോ ദിവസവും ഉണരുന്നത് തെരുവുനായ ശല്യത്തെക്കുറിച്ചുള്ള പരാതി കേട്ടാണ്. മിക്ക മേഖലകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. കുറഞ്ഞതു 10 പേരെയെങ്കിലും അധികമായി റിക്രൂട്ട് ചെയ്താലേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്ന് ആരോഗ്യ സ്ഥിരസമിതി അംഗവും പൊന്നുരുന്നി കൗൺസിലറുമായ എം.എക്സ്.സെബാസ്റ്റ്യൻ പറഞ്ഞു. തിരഞ്ഞെടുക്കുന്നവർക്കു മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകും. രണ്ടു വാഹനങ്ങളിലായാണു നായ്ക്കളെ പിടിക്കാൻ സംഘമെത്തുന്നത്.
അനിമൽ ബർത്ത് കൺട്രോൾ വിഭാഗത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചു വേണം പിടികൂടുന്ന നായ്ക്കളെ കൈകാര്യം ചെയ്യാൻ. കോർപറേഷനിൽ ഈ വർഷം തന്നെ 86ലേറെ പേർക്കു തെരുവുനായയുടെ കടിയേറ്റു. കോർപറേഷനിൽ ഇടപ്പള്ളി, വൈറ്റില, കൊച്ചി എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചു തെരുവു നായ്ക്കളെ പിടികൂടാൻ കഴിഞ്ഞാൽ ഫലപ്രദമാകുമെന്നാണു വിലയിരുത്തൽ. ബ്രഹ്മപുരത്ത് എബിസി ഷെൽട്ടർ നിർമിക്കാനുള്ള രൂപരേഖ തയാറാക്കാൻ കോർപറേഷൻ ഡിസൈനിങ് മത്സരം നടത്തുന്നുണ്ട്.








