പത്തനംതിട്ട ∙ കുട്ടികൾ ആരോപണം ഉന്നയിച്ചതു കൊണ്ടു മാത്രം പോക്സോ കേസിൽ പ്രതിയെ കുറ്റക്കാരനായി അനുമാനിച്ചു നടപടി പാടില്ലെന്നു സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അടിസ്ഥാന കാര്യങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചിരിക്കുകയോ കുട്ടിയുടെ മൊഴി വസ്തുതാപരമെന്നു ബോധ്യപ്പെടുകയോ ചെയ്യണം. കേസിലെ അടിസ്ഥാന കാര്യങ്ങൾ തെളിയിക്കപ്പെട്ടാൽ പ്രതിയെ കോടതിക്കു കുറ്റക്കാരനായി കാണാമെന്നു വ്യക്തമാക്കുന്ന പോക്സോ നിയമത്തിലെ 29–ാം വകുപ്പ് വ്യാഖ്യാനിച്ച കോടതി, ഇത് അന്ധമായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. വിവാഹതർക്കകേസുകളിൽ ഉൾപ്പെടെ പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും സുപ്രീം കോടതി അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്കൂൾ കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന പോക്സോ കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്കിടയാണെന്നു ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.
പോക്സോ നിയമം
ലൈംഗികാതിക്രമങ്ങളിൽനിന്നും ചൂഷണങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമ വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2012 നവംബർ 14നാണു നിയമം പ്രാബല്യത്തിൽ വന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിക്കൽ, അവരെ ഉപയോഗിച്ച് അശ്ലീല ചിത്രം എടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുക, അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുക, പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുക, കേസന്വേഷണവും വിചാരണയും ബാലസൗഹാർദ്ദപരമാക്കുക എന്നിവ പോക്സോ നിയമത്തിന്റെ ലക്ഷ്യങ്ങളാണ്.
2019ലെ പോക്സോ നിയമം ഭേദഗതിയിലൂടെ അതീവ ഗുരുതരമായ ലൈംഗികാതിക്രമ കേസുകളിൽ വധശിക്ഷ വരെ നൽകാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെക്‌ഷൻ 4 പ്രകാരം കുട്ടികൾക്കെതിരെ ലൈംഗികാതിക്രമമുണ്ടായാൽ 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയാൽ അതു 20 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും കൂടാതെ പിഴയും ലഭിക്കുന്ന കുറ്റമാണ്. അശ്ലീല കാര്യങ്ങൾക്കായി കുട്ടിയെ ഉപയോഗിച്ചാൽ അഞ്ചു വർഷത്തിൽ കുറയാത്ത തടവും പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷത്തിൽ കുറയാത്ത തടവും പിഴയും ലഭിക്കും.
കുട്ടി ഉൾപ്പെടുന്ന അശ്ലീല സാമഗ്രികൾ സൂക്ഷിക്കുന്നതിനെക്കുറിച്ചും അതിനുള്ള ശിക്ഷയെക്കുറിച്ചും പ്രതിപാദിക്കുന്നത് പതിനഞ്ചാം വകുപ്പിലാണ്. വാണിജ്യ ആവശ്യങ്ങൾക്കായി കുട്ടി ഉൾപ്പെട്ട അശ്ലീല സാമഗ്രികൾ സൂക്ഷിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ ആദ്യത്തെ കുറ്റകൃത്യത്തിനു 3–5 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ 5–7 വർഷം വരെ തടവും പിഴയും ലഭിക്കുന്നതാണ്.
പോക്സോ പരാതി വ്യാജമെന്നു കണ്ടെത്തിയാൽ
പൊലീസ് അന്വേഷണത്തിൽ പരാതി മനഃപൂർവവും വ്യാജമാണെന്നു കണ്ടെത്തിയാൽ, പരാതിനൽകുന്നയാൾക്കെതിരെ ഇന്ത്യൻ നിയമപ്രകാരം വ്യാജവിവരം നൽകൽ, തെറ്റായ കുറ്റാരോപണം, വ്യാജ തെളിവ് സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിയമനടപടി സ്വീകരിക്കാം.
പോക്സോ നിയമത്തിലെ വകുപ്പ് 22 പ്രകാരം ലൈംഗികാക്രമണം നടത്തിയെന്ന് ഒരു വ്യക്തിക്കെതിരെ വ്യാജ പരാതി നൽകുന്നത് ആറുമാസം വരെയുള്ള തടവും പിഴയും അല്ലെങ്കിൽ രണ്ടുംകൂടി ലഭിക്കാവുന്ന കുറ്റമാണ്.






