‘മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ…’; കള്ളാടി ദുരന്തത്തിൽ കണ്ണീർ വാർത്ത് ചൂരൽമല അതിജീവിതർ

Spread the love

കള്ളാടി : “ചൂരൽമലയിലും ശക്തമായ മഴയാണ്. കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് ടിവിയിൽ കണ്ടു. നല്ല മഴയല്ലേ… തുരങ്കപാതയുടെ പണി നടക്കുന്നതുകൊണ്ട് മണ്ണെല്ലാം ഇളകിക്കിടക്കുകയാവും. ചൂരൽമലയിലായാലും കള്ളാടിയിലായാലും മരിച്ചത് മനുഷ്യരല്ലേ…”

 

കള്ളാടിയിലെ മണ്ണിടിച്ചിൽ വാർത്ത കേട്ട നിമിഷം ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതയായ ഖദീജയുടെ മനസ്സിലേക്ക് ഇരച്ചുകയറിയത് ഒരു വർഷം മുമ്പത്തെ ആ ദുരന്തരാത്രിയായിരുന്നു. വാർത്ത കണ്ടതുമുതൽ മനസ്സാകെ അസ്വസ്ഥമായെന്ന് അവർ പറയുന്നു.

 

2024 ജൂലൈ 30 ന് അർധരാത്രിയിൽ ചൂരൽമലയെയും മുണ്ടക്കൈയെയും വിഴുങ്ങിയ ഉരുൾപൊട്ടൽ കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു. 298 ജീവനുകൾ നഷ്ടമായി. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം ഒരു രാത്രികൊണ്ട് തകർന്നടിഞ്ഞു. വർഷങ്ങളുടെ അധ്വാനത്തിൽ പടുത്തുയർത്തിയ വീടുകളും കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളും മണ്ണിനടിയിലായി. ദുരന്തത്തിന് മുമ്പുള്ള ദിവസങ്ങളിൽ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ പെയ്ത അതിശക്തമായ മഴ ഇന്നും അതിജീവിതരുടെ ഓർമകളിൽ അവസാനിച്ചിട്ടില്ല.

 

മേപ്പാടി പഞ്ചായത്തിന് മഴക്കാല ദുരന്തങ്ങൾ പുതിയതല്ല. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മേഖലകളിലൊന്നാണ്. കള്ളാടിയിൽ നിന്നാണ് വെള്ളരിമല മലനിരകൾ ആരംഭിക്കുന്നത്. ഭൂപ്രകൃതിയും കാലാവസ്ഥയും ഈ പ്രദേശങ്ങളെ അതീവ ദുരന്തസാധ്യതയുള്ള മേഖലയാക്കി മാറ്റുന്നു. 2019-ലെ പുത്തുമല ഉരുൾപൊട്ടലും 2024-ലെ ചൂരൽമല ദുരന്തവും അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.

 

എന്നാൽ ചൊവ്വാഴ്ച കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ലെന്നാണ് ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതരുടെ വിലയിരുത്തൽ. മനുഷ്യരുടെ അശ്രദ്ധയും അതിന് വഴിവെച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്.

 

“ചൂരൽമലയിലേക്കുള്ള വഴിയിലാണ് കള്ളാടി. കുറേ മാസങ്ങളായി വയനാട്ടിലേക്കുള്ള തുരങ്കപാതയുടെ നിർമ്മാണം അവിടെ നടക്കുകയാണ്. വാർത്തകളിൽ പറയുന്നത് മലമുകളിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇടിഞ്ഞുവീണതെന്നാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കനത്ത മഴയാണ്. ഇത്രയും വലിയ നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണ് ഇങ്ങനെ കൂട്ടിയിടുന്നത് അപകടമാകുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ലേ? ഞങ്ങളുടെ ജീവിതം അവർ കണ്ടതല്ലേ. ഇനിയെത്ര ജീവനുകൾ നഷ്ടപ്പെട്ടാലാണ് ഇവർ പാഠം പഠിക്കുക? മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ. ഞങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് ഞങ്ങൾ ഇന്നും പുറത്തുവന്നിട്ടില്ല. കള്ളാടിയിൽ മരിച്ചവരുടെ കുടുംബങ്ങളും ഇനി അതേ വേദനയിലൂടെയല്ലേ കടന്നുപോകുക,” ഖദീജ ചോദിക്കുന്നു.

 

മണ്ണിടിച്ചിൽ വിവരം അറിഞ്ഞതോടെ ചൂരൽമലയിൽ നിന്നുള്ള നിരവധി പേർ കള്ളാടിയിലേക്ക് രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. സ്വന്തം ദുരന്തത്തിന്റെ ഓർമകളാണ് അവരെ വീണ്ടും മറ്റൊരു ദുരന്തമുഖത്തേക്ക് എത്തിച്ചതെന്ന് അവർ പറയുന്നു.

വിവരം അറിഞ്ഞപ്പോൾ എത്രയും വേഗം അവിടെ എത്തണമെന്നായിരുന്നു ചിന്ത. രക്ഷാപ്രവർത്തനത്തിന്റെ ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് ഞങ്ങൾ അനുഭവിച്ചറിഞ്ഞവരാണ്. ചൂരൽമല പോലൊരു വലിയ ഉരുൾപൊട്ടലല്ല ഇവിടെ ഉണ്ടായത്. ചെറിയ തോതിലുള്ള മണ്ണിടിച്ചിലാണെന്നാണ് കണ്ടപ്പോൾ മനസ്സിലായത്. പക്ഷേ നിർമ്മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. തുരങ്കപാതയുടെ നിർമ്മാണച്ചുമതലയുള്ള കമ്പനി കുറച്ചുകൂടി ജാഗ്രത പാലിച്ചിരുന്നെങ്കിൽ ഈ ജീവനുകൾ നഷ്ടമാകുമായിരുന്നില്ല. ഞങ്ങൾ അനുഭവിച്ച വിധി ഇനി മറ്റാർക്കും ഉണ്ടാകരുത്,” ചൂരൽമല സ്വദേശി നസീർ പറഞ്ഞു.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *