തിരുവനന്തപുരം ∙ മഴയുടെ തീവ്രത കണക്കാക്കിയും മണ്ണിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ചും മണ്ണിടിച്ചിലും ഉരുൾപൊട്ടലിനുമുള്ള സാധ്യത മുൻകൂട്ടി ജനങ്ങളെ തൽസമയ സന്ദേശങ്ങളിലൂടെ അറിയിക്കാനുള്ള പദ്ധതിക്കു സംസ്ഥാനം നടപടി തുടങ്ങി.
കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലെ മടിശ്ശേരിമലയിലാണ് ഈ പ്രാരംഭ പദ്ധതി നടപ്പാക്കുക. ഒരു സ്റ്റാർട്ടപ് കമ്പനി സ്റ്റാർട്ടപ് മിഷൻ മുഖേന കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് (കെ ഡിസ്ക്) സമർപ്പിച്ച പദ്ധതിയിൽ ഐഐടി റൂർക്കിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (കെഎസ്ഡിഎംഎ) പങ്കാളികളാകും.
ഭൂഗർഭ സെൻസറുകളും ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനവും ഇതിനായി ഉപയോഗപ്പെടുത്തും.
ദുരന്തസാധ്യത കൂടിയ പ്രദേശങ്ങളിൽ ജാഗ്രത ഉറപ്പാക്കാനും അവശ്യഘട്ടങ്ങളിൽ ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനും ഈ തത്സമയ മുന്നറിയിപ്പുകൾ സഹായകരമാകുമെന്നാണു പ്രതീക്ഷ. കെ ഡിസ്ക് സമർപ്പിച്ച പദ്ധതി നിർദേശം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഡിഎംഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തേ അംഗീകരിച്ചിരുന്നു. ആകെ 2.36 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ സാങ്കേതിക വികസനത്തിനായി 1.32 കോടി രൂപ കെ ഡിസ്ക് സ്വന്തം ഫണ്ടിൽനിന്നു വിനിയോഗിക്കും.
ബാക്കി തുകയായ 1.04 കോടി രൂപ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ (എസ്ഡിഎംഎഫ്) നിന്നു നൽകും. ഐഐടി റൂർക്കി വികസിപ്പിച്ചു നൽകുന്ന ഉപകരണങ്ങൾക്ക് ആവശ്യമായ തുകയാണ് എസ്ഡിഎംഎഫിൽനിന്നു നൽകുക. കെ ഡിസ്കിന്റെ മേൽനോട്ടത്തിൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചായിരിക്കും പദ്ധതി നിർവഹണം.






