ബെംഗളൂരു: പെൺകുട്ടിയായതിന്റെപേരിൽ നവജാതശിശുവിനെ അച്ഛൻ ഭൂഗർഭ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു. ചിക്കബല്ലാപുരയിലാണ് സംഭവം. 13 ദിവസം പ്രായമുള്ള കുട്ടിയെയാണ് അച്ഛൻ ഇമ്രാൻ കൊലപ്പെടുത്തിയത്. ഇമ്രാൻ-മസ്‌കീൻ ദമ്പതിമാരുടെ ആദ്യകുട്ടിയും പെണ്ണായിരുന്നു.
അടുത്തത് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാൻ. എന്നാൽ അതും പെൺകുട്ടിയായതോടെയാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ ഇമ്രാൻ കുട്ടിയെ എടുത്ത് ഭൂഗർഭടാങ്കിൽ എറിയുകയായിരുന്നു.
ഭാര്യയും മറ്റുള്ളവരും ഉണർന്നപ്പോൾ കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ചപ്പോൾ തനിക്ക് അറിയില്ലെന്നായിരുന്നു ഇമ്രാൻ പറഞ്ഞത്. സംശയത്തെത്തുടർന്ന് ഭൂഗർഭ ടാങ്കിലെ വെള്ളം വറ്റിച്ചപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടു.
മസ്‌കീന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഇമ്രാൻ കുറ്റസമ്മതം നടത്തുകയായിരുന്നു.






