ഹൈദരാബാദ് ∙ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന 37 വയസ്സുകാരിയായ സ്വകാര്യ എയർലൈൻ കാബിൻ ക്രൂ അംഗത്തെ പീഡിപ്പിച്ച കേസിൽ 23 കാരനായ കാർ ഡ്രൈവർ അറസ്റ്റിൽ. ശംഷാബാദിൽ നിന്ന് വിമാനത്താവളത്തിലേക്ക് എയർലൈൻ ഏർപ്പാടാക്കിയ കാറിലാണ് യുവതി കയറിയത്. നിശ്ചിത റൂട്ടിലൂടെ പോകുന്നതിനു പകരം ഡ്രൈവർ വിമാനത്താവളത്തിനു സമീപമുള്ള നിർമാണത്തിലിരിക്കുന്ന വിജനമായ സ്ഥലത്തേക്ക് വാഹനം ഓടിച്ചുപോയി. പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങുകയാണെന്ന് യുവതിയോട് പറഞ്ഞ ഡ്രൈവർ, രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ തിരിച്ചെത്തി കാറിന്റെ പിൻവാതിലിലൂടെ അകത്തുകയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ശംഷാബാദ് എസിപി വി. ശ്രീകാന്ത് ഗൗഡ് അറിയിച്ചു.
ആക്രമണത്തെ ശക്തമായി ചെറുത്ത അതിജീവിത, പ്രതിയെ തള്ളിമാറ്റി കാറിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളിയോട് സഹായം അഭ്യർഥിച്ച് ബഹളം വച്ചതോടെ, പ്രതി കാറുമായി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് യുവതി വിമാനത്താവളത്തിലെ പൊലീസ് ഔട്ട്പോസ്റ്റിലെത്തി പരാതി നൽകി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ എരപോഗു പ്രശാന്ത് കുമാർ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗം, ആക്രമണം തുടങ്ങിയ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യൂണിഫോം ധരിച്ച ജീവനക്കാരെ കൊണ്ടുപോകാൻ എയർലൈൻ കമ്പനി കരാറിലേർപ്പെട്ട പ്രാദേശിക ട്രാൻസ്പോർട്ട് ഏജൻസിയുടെ കാറാണ് ഇതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന്, വനിതാ ജീവനക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പുനഃപരിശോധിക്കാൻ പൊലീസ് വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി എയർലൈൻ പൂർണമായി സഹകരിക്കുന്നുണ്ടെന്നും ജീവനക്കാരിക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.







