മഹോബ∙ എട്ടുമാസം ഗർഭിണിയായ ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ മഹോബയിലെ ബിജ്രാരിയിലാണ് നടുക്കുന്ന സംഭവം. മനിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഹനീഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൻസൂരി മദ്യത്തിനും ചൂതാട്ടത്തിനും അടിമയായിരുന്നു. മദ്യത്തിനും ചൂതാട്ടത്തിനും പണം കണ്ടെത്താനായി ഇയാള്‍ തന്റെ ഭൂമിയുടെ ഭൂരിഭാഗവും വിറ്റഴിച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപിക്കുന്നതിനെ ചൊല്ലി മൻസൂരിയും മനിഷയും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ അരിവാൾ ഉപയോഗിച്ച് മൻസൂരി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മൻസൂരി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് കള്ളക്കഥ മെനയാൻ അയാൾ ശ്രമിച്ചെങ്കിലും അഞ്ചുവയസ്സുകാരനായ മകൻ നടന്ന സംഭവം പൊലീസിനെ അറിയിച്ചു. പിന്നാലെ മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മൻസൂരിക്ക് ഭാര്യയെ സംശയമായിരുന്നെന്നും നിസ്സാര കാര്യങ്ങൾക്ക് പോലും മനിഷയെ ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. പ്രതി പലതവണ തന്റെ സഹോദരിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്നും അപ്പോഴെല്ലാം പൊലീസ് ഇടപെട്ടിരുന്നെന്നും കുടുംബം ഒന്നിച്ച് നിലനിർത്താനായി അവൾ തിരിച്ചുവരുകയായിരുന്നെന്നും യുവതിയുടെ സഹോദരൻ നസീർ പറഞ്ഞു. സംഭവത്തിൽ പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.








