തിരുവനന്തപുരം∙ കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിക്കുശേഷം പെട്ടെന്നു ഫോണിലേക്കു വന്ന അലര്‍ട്ട് കേട്ടു പലരും ഞെട്ടിയുണര്‍ന്നിരുന്നു. ആരാണു വിളിക്കുന്നതെന്നും എന്താണു സംഭവിക്കുന്നതെന്നും അറിയാതെ ഫോണ്‍ എടുത്തു നോക്കുമ്പോഴാണ് പെരുമഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണെന്നു പലര്‍ക്കും മനസിലാകുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മുഴുവന്‍ മൊബൈല്‍ ഫോണുകളിലേക്കും ഈ മുന്നറിയിപ്പ് എത്തിയിട്ടുണ്ട്. ആരാണ്, എവിടെനിന്നാണു മുന്നറിയിപ്പു സന്ദേശം അയച്ചതെന്ന സംശയത്തിലാണ് ജനങ്ങള്‍. പെരുമഴക്കാലത്ത് ഇത്തരം സന്ദേശങ്ങള്‍ എത്തുമ്പോള്‍ അത് അവഗണിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് അധികൃതര്‍ പറയുന്നു. ഉറങ്ങിക്കിടക്കുന്നവരെ ഉള്‍പ്പെടെ ഉണര്‍ത്തി നിങ്ങള്‍ ദുരന്തസാധ്യതയുള്ള പ്രദേശത്താണ് ഇപ്പോഴുള്ളത് എന്ന് അറിയിക്കാനും മുന്നറിയിപ്പു ലഭിച്ചില്ലെന്ന പരാതി ഒഴിവാക്കാനുമാണ് ഇത്തരം അലര്‍ട്ടുകള്‍ നല്‍കുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
∙ എല്ലാം ‘സചേത്’ വഴി
അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ 2026 മേയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പരീക്ഷിച്ച മൊബൈല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമായിരുന്നു മുന്നറിയിപ്പു സന്ദേശം. കോടിക്കണക്കിനു മൊബൈലുകളിലേക്ക് അസാധാരണ ശബ്ദത്തോടെ ഒരേസമയം അലര്‍ട്ടുകള്‍ നല്‍കാന്‍ കഴിയുന്നതാണ് നാഷനല്‍ ഡിസാസ്റ്റര്‍ അലര്‍ട്ട് പോര്‍ട്ടലായ ‘സചേത്’ എന്ന സംവിധാനം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്യൂണിക്കേഷന്‍ വകുപ്പും സംയുക്തമായാണ് ഇതു നടപ്പാക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അതിവേഗം മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനമാണിത്. പ്രകൃതിക്ഷോഭങ്ങള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കു തത്സമയം വിവരം നല്‍കാന്‍ ഇതിലൂടെ സാധിക്കും. സാധാരണ എസ്എംഎസ് സന്ദേശങ്ങളില്‍നിന്നു വ്യത്യസ്തമായി, ഫോണ്‍ സൈലന്റ് മോഡിലോ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലോ ആണെങ്കില്‍ പോലും, ഈ മുന്നറിയിപ്പ് എത്തുമ്പോള്‍ ഫോണ്‍ ഉച്ചത്തില്‍ ശബ്ദിക്കുകയും സ്‌ക്രീനില്‍ സന്ദേശം തെളിയുകയും ചെയ്യും. ജിയോ ടാര്‍ഗറ്റിങ് വഴിയാണ് ബാധിതപ്രദേശങ്ങളില്‍ മാത്രമായി മുന്നറിയിപ്പു സന്ദേശം എത്തിക്കുന്നത്. നിരവധി പ്രാദേശികഭാഷകളിലും സന്ദേശം അയയ്ക്കാൻ കഴിയും.
കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്ഫോമാണ് ‘സചേത്’. ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ നിര്‍ദേശിച്ച കോമണ്‍ അലര്‍ട്ടിങ് പ്രോട്ടോക്കോള്‍ (ക്യാപ്) അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെല്ലായിടത്തും ഈ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്.
∙ പ്രവർത്തിക്കുന്നത് ഇങ്ങനെ
ക്യാപ് പ്രകാരം എല്ലാ പുതിയ ഫോണുകളിലും ഇത്തരം മുന്നറിയിപ്പുകള്‍ സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. പരിമിതമായ സ്ഥലത്തു മാത്രം മുന്നറിയിപ്പു കൊടുക്കാനും ഇതുവഴി കഴിയും. മുന്നറിയിപ്പു തയാറാക്കേണ്ട ഏജന്‍സി (മഴയെങ്കിൽ കാലാവസ്ഥാ കേന്ദ്രം) മുന്നറിയിപ്പു തയാറാക്കി ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് അതോറിറ്റി ഫീല്‍ഡിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാണ് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ക്യാപ് അഗ്രഗേറ്റര്‍ ആയ സി-ഡോട്ടിന്റെ ഹബിലേക്കും തുടര്‍ന്ന് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ഡെസ്പാച്ച് സെന്ററുകളിലേക്കും മുന്നറിയിപ്പു സന്ദേശം എത്തും. അവരാണ് ഫോണുകളിലേക്കു സന്ദേശം അയയ്ക്കുന്നത്. ഒരാള്‍ ഫോണ്‍ വിളിക്കുകയോ, വാട്‌സാപ് നോക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും അതിനെ എല്ലാം ഒരു നിമിഷം നിര്‍ത്തലാക്കി സ്‌ക്രീനില്‍ മുന്നറിയിപ്പു സന്ദേശം തെളിയുന്ന സംവിധാനമാണു സജ്ജമാക്കിയിരിക്കുന്നത്. വളരെ ക്രിട്ടിക്കലായ സമയങ്ങളില്‍ മാത്രമേ ഇത്തരം സന്ദേശസംവിധാനം ഉപയോഗിക്കുകയുള്ളുവെന്നു ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കേസ് പറഞ്ഞു.
∙ ഇപ്പോൾ മൊബൈലിൽ, ഇനി ടിവിയിൽ
മുന്‍പ് സൈറനുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ 126 സൈറനുകള്‍ മാത്രമുള്ളതു കൊണ്ട് അതു പര്യാപ്തമല്ല. സമൂഹമാധ്യമങ്ങള്‍ വഴി മുന്നറിയിപ്പു നല്‍കിയാല്‍ പലരും അതു ശ്രദ്ധിക്കണമെന്നില്ല. അതുകൊണ്ടാണ് രാത്രി ഉറങ്ങുന്നവരെ വരെ ഉണര്‍ത്തി സന്ദേശം നല്‍കുന്നത്. ഈ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ ടിവിയില്‍ പരിപാടികള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതു നിര്‍ത്തലാക്കി മുന്നറിയിപ്പു സന്ദേശം ദൃശ്യമാകുന്ന നിലയിലേക്ക് എത്തും. സമാനമായി ഒരു സ്ഥലത്തു ടാങ്കര്‍ ലോറി മറിഞ്ഞ് അപകടമുണ്ടായാല്‍ ആ ഭാഗത്തിനും അതിനടുത്ത പ്രദേശത്തും മാത്രമായി മുന്നറിയിപ്പു നല്‍കാനും സചേത് വഴി സാധ്യമാകും. ആ ഭാഗത്തേക്കു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ തടയാന്‍ അതു വഴി കഴിയുമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.






