കാസർകോട്: വഴി നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ബേഡഡുക്ക മുന്നാട് ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീർ (35) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
ഒരു വർഷത്തെ സാധാരണ തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണം. 2025 ജനുവരി 29-ന് രാവിലെ 10.45- ഓടെ കളനാട് ഗ്രാമത്തിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 17 വയസ്സുകാരിയെ പ്രതി ദുരുദ്ദേശത്തോടെ പിന്തുടരുകയും സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ആണ് ശിക്ഷാവിധിച്ചത്.






