ഓരോ നാടിനും തനതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. പരമ്പരാഗതമായി പിന്തുടരുന്ന അത്തരം ചടങ്ങുകൾ പുതുതലമുറയിലുള്ളവർക്ക് വിചിത്രമായി തോന്നാം. പ്രായത്തിന്റെ അപക്വതയും ആചാര ലംഘനം നടത്തിയാൽ എന്താണ് സംഭവിക്കുകയെന്ന ജിജ്ഞാസയും അവരെ കൊണ്ടെത്തിക്കുക വലിയ കുരുക്കുകളിലായിരിക്കും. അങ്ങനെയെടുത്ത അപക്വമായ തീരുമാനം കൊണ്ട് വെട്ടിലായ യുവതിയെക്കുറിച്ചാണ് ഇപ്പോൾ വെർച്വൽ ലോകം ചർച്ച ചെയ്യുന്നത്.
നൈജീരിയയിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള യോറുബ ജനവിഭാഗങ്ങൾക്കിടയിൽ ഒലുലു ഫെസ്റ്റിവൽ എന്നൊരു ആചാരമുണ്ട്. ഇവരുടെ വിശ്വാസമനുസരിച്ച് ഒലുലു ഫെസ്റ്റിവൽ സ്ത്രീകൾ കാണാൻ പാടില്ല. പക്ഷേ, ജിജ്ഞാസ മൂത്ത ടിക് ടോക് ഉപയോക്താവായ യുവതി രഹസ്യമായി ചടങ്ങിന്റെ ചില ദൃശ്യങ്ങൾ പകർത്തി. തുടർന്ന് യുവതിയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ യുവതി ചെയ്ത തെറ്റ് ഏറ്റുപറയുകയും പരമ്പരാഗത ചികിൽസാരീതികൾക്കുംനപ്രായശ്ചിത്ത കർമങ്ങൾക്കും അവളെ വിധേയയാക്കുകയും ചെയ്തു.
സ്ത്രീകൾ കാണാൻ പാടില്ലാത്ത പരമ്പരാഗത ചടങ്ങ് പകർത്താൻ ശ്രമിച്ച യുവതി മരണത്തിന്റെ വക്കിലാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് യുവതി പരമ്പരാഗത ശുദ്ധി ക്രിയകൾക്ക് വിധേയയാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. സംഭവത്തെക്കുറിച്ച് നൈജീരിയയിലെ കൊട്ടാര വക്താവ് പറയുന്നതിങ്ങനെ: ‘‘ആ സ്ത്രീ പവിത്രമായ ഒലുലു മുഖംമൂടി നേരിട്ട് ക്യാമറയിൽ പകർത്തിയിട്ടില്ലെന്നും മറിച്ച് ഒലുലു പാരമ്പര്യവുമായി ബന്ധപ്പെട്ട അലാവോ ഒലുലു എന്ന രൂപത്തെയാണ് ചിത്രീകരിച്ചതെന്നുമാണ്. ഇബാദാൻ മേഖലയിലൂടെ കടന്നുപോയ ഘോഷയാത്രയാണ് ആ സ്ത്രീ ക്യാമറയിൽ പകർത്തിയതെന്ന് ആചാര്യന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തി അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ യുവതിക്ക് അസാധാരണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് യുവതിയുടെ കുടുംബം സമുദായ പ്രമുഖരുടെ സഹായം തേടി.’’
ആചാരത്തിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത ശേഷം യുവതിക്ക് രക്തം വറ്റിപ്പോകുന്നതു പോലെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ‘‘കുടുംബം ഉടൻ തന്നെ ഒലുലു വിഭാഗവുമായി ബന്ധപ്പെട്ടു. അവർ നാടിന്റെ ആചാരപ്രകാരം അവളെ ശുശ്രൂഷിക്കുകയും പരിഹാരക്രിയയുടെ ഭാഗമായുള്ള ശുദ്ധിക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ലളിതമായ നിർദ്ദേശങ്ങൾ പാലിക്കാനാണ് ഞങ്ങൾ ആളുകളോട് പറഞ്ഞത്. സ്ത്രീകൾ ഒലുലുവിനെ കാണാൻ പാടില്ല. എന്നാൽ കൗതുകം മൂലം അവൾ അത് ലംഘിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ആചാര്യന്മാരുടെ അകമ്പടിയോടെ പരസ്യമായ ശുദ്ധിക്രിയ നടത്തുന്ന ചടങ്ങിന്റേതെന്ന പേരിൽ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തല മുണ്ഡനം ചെയ്ത് ചുവന്ന വസ്ത്രം ധരിച്ച് സ്ത്രീ ചടങ്ങുകളിൽ പങ്കെടുക്കുന്നതായും കാണാം. കൂടാതെ ആചാരങ്ങളുടെ ഭാഗമായി വലിയ ആഫ്രിക്കൻ ഒച്ചുകളെയും ഒരു ആടിനെയും സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. മകൾക്ക് വേണ്ടി പരമ്പരാഗത ആചാര്യന്മാരോട് യുവതിയുടെ മാതാവ് പരസ്യമായി മാപ്പ് അപേക്ഷിച്ചതായും ചില സമൂഹ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നു.
ഒലുലു ഗോത്രവർഗക്കാരുടെ പിൻഗാമികളാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പൂർവികരെ ആദരിക്കാനും സമാധാനം, സംരക്ഷണം, സമൃദ്ധി, സമൂഹ്യ ക്ഷേമം എന്നിവ നിലനിർത്താനുമുള്ള പ്രാർഥനകൾ, ആചാരങ്ങൾ, ബലികൾ, വാദ്യമേളങ്ങൾ, നൃത്തങ്ങൾ, ഘോഷയാത്രകൾ എന്നിവ ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഘോഷയാത്രയുടെ ചില ഭാഗങ്ങൾ ഫോട്ടോ എടുക്കുന്നതിനോ റെക്കോർഡ് ചെയ്യുന്നതിനോ ഉള്ള വിലക്കുകൾ നിലവിലുണ്ട്.






