കണ്ണൂർ ∙ ആ വിശ്വാസവും തകർന്നു; പാർട്ടി കൈവിട്ടാലും പാർട്ടി ഗ്രാമങ്ങൾ കൈവിടുമെന്ന് അർജുൻ ആയങ്കി കരുതിയില്ല. പാർട്ടി ഗ്രാമങ്ങളിൽ എവിടെയെങ്കിലും സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അർജുൻ കണ്ണൂരിലേക്കു പുറപ്പെട്ടത്. ക്രിമിനൽ കേസിൽപെട്ട് പൊലീസിനു പിടികൊടുക്കാതെ മുങ്ങുമ്പോഴെല്ലാം ഒളിയിടം നൽകിയിരുന്ന സ്ഥലങ്ങളിൽ പക്ഷേ, ഇക്കുറി അഭയം ലഭിച്ചില്ല. കണ്ണൂരിലെത്തി രണ്ടുദിവസത്തിനകം പിടിയിലാകുകയും ചെയ്തു.
സ്വർണം പൊട്ടിക്കൽ കേസിൽ സ്ഥിരം പ്രതിയായി അർജുൻ ആയങ്കി തലവേദനയായതോടെ സിപിഎം നേതൃത്വം തള്ളിപ്പറയുകയായിരുന്നു. എന്നാൽ പാർട്ടി ഗ്രാമങ്ങൾ കൈവിടില്ലെന്ന ധൈര്യത്തിലായിരുന്നു ആഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ചത്. ടിപി കേസ് പ്രതികൾ ഒളിച്ചിരുന്ന മുടക്കോഴിമല പോലെയുള്ള ഗ്രാമങ്ങൾ ഒട്ടേറെയുണ്ട് കണ്ണൂരിൽ. അത്തരം സ്ഥലങ്ങളിലായിരുന്നു അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെല്ലാം ഒളിവിൽ കഴിഞ്ഞിരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് അർജുൻ ആയങ്കിയുടെ വളർച്ച. സ്വന്തം നാടായ അഴീക്കോട് കപ്പക്കടവിലുണ്ടായ അക്രമക്കേസിൽ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെട്ടവരിലൂടെയാണ് വലിയ സംഘങ്ങളുടെ ഭാഗമാകുന്നത്. അഴീക്കൽ കപ്പക്കടവിലുണ്ടായ അക്രമ കേസുകളിൽ ഒന്നിൽ പങ്കാളിത്തമില്ലാതിരുന്നിട്ടും സുഹൃത്തുക്കൾ പിടിയിലായപ്പോൾ സ്വയം പങ്കാളിത്തം പറഞ്ഞ് കേസിൽ ഉൾപ്പെടുകയും റിമാൻഡിലാവുകയുമായിരുന്നു.
വളപട്ടണം പൊലീസ് സ്റ്റേഷനിൽ അർജുനെതിരെ 10 കേസുണ്ട്. ഇതിൽ വധശ്രമം, ആക്രമണം, കവർച്ച എന്നിവ ഉൾപ്പെടുന്നു.കണ്ണൂരിൽ അക്രമ രാഷ്ട്രീയത്തിന് അറുതി വന്നപ്പോഴാണ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള ക്വട്ടേഷൻ പ്രവർത്തനത്തിലേക്കു തിരിയുന്നത്. ഇതിനിടെ, പാർട്ടി നേതാക്കൾക്ക് ഇവരുമായി ബന്ധമുണ്ടെന്നു പറഞ്ഞ ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനു പാർട്ടി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു.





