തിരുവനന്തപുരം: സഹപ്രവർത്തകരായ പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം തുന്നിക്കുന്നതിനായി പിരിച്ചെടുത്ത ഏഴ് ലക്ഷത്തിലധികം രൂപ ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ ചൂതാട്ടം നടത്തിയ പൊലീസ് റിക്രൂട്ട് ട്രെയിനി അറസ്റ്റിൽ. സ്പെഷ്യൽ ആംഡ് പൊലീസിലെ (എസ്എപി) ട്രെയിനിയായ ശംഭു ആർ. കൃഷ്ണനാണ് തിരുവനന്തപുരം പേരൂർക്കട പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 318-ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
എസ്എപിയിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു അറസ്റ്റിലായ ശംഭു ആർ. കൃഷ്ണൻ, ജൂലൈ 3 നും ജൂലൈ 13 നും ഇടയിലുള്ള കാലയളവിൽ യൂണിഫോം മെറ്റീരിയലുകൾ വാങ്ങുന്നതിനും അത് തുന്നുന്നതിനുമായി മറ്റ് ട്രെയിനികളിൽ നിന്നായി ആകെ 7,18,320 രൂപ ഇയാൾ പിരിച്ചെടുത്തു. ഈ തുക പൊലീസ് ഡ്രൈ കാന്റീൻ അക്കൗണ്ടിലും ഡ്രസ് തുന്നുന്ന സൊസൈറ്റിയുടെ അക്കൗണ്ടിലും നിക്ഷേപിക്കേണ്ടതായിരുന്നു. എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ അടയ്ക്കാതെ, പണം ഇരട്ടിയാക്കാമെന്ന മോഹത്തിൽ ഇയാൾ ഈ തുക പൂർണ്ണമായും ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ ഉപയോഗിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.
യൂണിഫോമിനായുള്ള തുക അടച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ സഹപ്രവർത്തകർ വിവരം മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് എസ്എപിയിലെ സീനിയർ കമാൻഡിംഗ് ഓഫീസർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ശംഭു ആർ. കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.






