ദുബൈ: ജീവിതകാലമത്രയും മറ്റുള്ളവരെ സഹായിച്ച ജോവിറ്റ മരണശേഷവും മൂന്ന് ജീവനുകൾക്ക് വെളിച്ചമാകുന്നു. ദുബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ അൽ ജലീല ഫൗണ്ടേഷനിലെ ജീവനക്കാരിയായിരുന്ന ജോവിറ്റ ഡിസൂസയാണ് (29) അവയവദാനത്തിലൂടെ മരണശേഷവും നന്മയുടെ പ്രതീകമാകുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് ജോവിറ്റയുടെ മരണം. യുഎഇയുടെ ദേശീയ അവയവദാന പദ്ധതിയായ ഹയാത്ത് വഴി അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ലോക അവയവദാന ദിനത്തോടനുബന്ധിച്ചാണ് മരണശേഷവും ജീവനായ ജോവിറ്റയുടെ കഥ അൽ ജലീൽ ഫൗണ്ടേഷൻ പങ്കുവെക്കുന്നത്.
ജോവിറ്റയുടെ അവയവങ്ങൾ സ്വീകരിച്ചതിലൂടെ ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചു. ദുരന്തമുഖത്തും മറ്റുള്ളവരെ സഹായിക്കാനുള്ള ജോവിറ്റയുടെ മനസ്സ് ഓർത്തെടുത്താണ് അവയവദാനത്തിന് തയ്യാറായതെന്ന് കുടുംബം വ്യക്തമാക്കി. “മറ്റുള്ളവരെ സഹായിക്കുന്നതിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അവൾ. അവളുടെ ആ പുഞ്ചിരിയും നന്മയുമാണ് ഈ കഠിനമായ സമയത്തും ഇത്തരം ഒരു തീരുമാനമെടുക്കാൻ ഞങ്ങൾക്ക് കരുത്തുനൽകിയത്”.
ഒരാളുടെ യഥാർത്ഥ മാതൃക അറിയുന്നത് അവർ മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തിലൂടെയാണ്. ജോവിറ്റയുടെയും കുടുംബത്തിന്റെയും ഈ തീരുമാനം മാനവികതയുടെ ഏറ്റവും ഉയർന്ന മൂല്യമാണ് കാണിക്കുന്നതെന്ന് അൽ ജലീല ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ആമിർ അൽ സറൂണി പറഞ്ഞു. ജീവിതത്തിലും തൊഴിൽ മേഖലയിലും നന്മയുടെയും കരുണയുടെയും സന്ദേശം പരത്തിയ ജോവിറ്റ ഡിസൂസ, സ്വന്തം ജീവിതം വഴി മറ്റുള്ളവർക്ക് പ്രകാശമായി മാറുന്ന വലിയൊരു മാതൃകയാണ് ബാക്കി വെക്കുന്നത്.







