ഷാർജ: ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അറബ് വനിതയെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ വിചാരണ നേരിട്ട് ഏഷ്യൻ വംശജൻ. ഷാർജ മിസ്ഡിമെനേഴ്സ് കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. ഷാർജ എമിറേറ്റിലെ നിരത്തിലും കടക്കുള്ളിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതിയെ ചീത്ത പറയുകയും മർദിക്കുകയും ചെയ്തതെന്ന് ഏഷ്യൻ വംശജൻ കോടതിയിൽ മൊഴി നൽകി.
ഷാർജയിലെ നിരത്തിലൂടെ കുട്ടികളുമായി നടക്കുന്നതിനിടെയാണ് അറബ് വനിതയുടെ സമീപത്തേക്ക് ഏഷ്യൻ വംശജൻ എത്തിയത്. മക്കളുടെ മുന്നിൽ വെച്ച് തന്നെ വഴക്ക് പറഞ്ഞുതുടങ്ങി. അറബ് വനിതക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു വാക്കുകൾ. ശകാര വർഷം പെട്ടെന്ന് വർധിക്കുകയും ഭയന്ന് താനും മക്കളും സമീപത്തെ കടയിൽ അഭയം തേടിയെന്നും അറബ് വനിത കോടതിയിൽ മൊഴി നൽകി. അവിടെയും പിന്തുടർന്ന് എത്തി വഴക്ക് പറയുകയും കുട്ടികൾക്ക് മുന്നിൽ വെച്ച് കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തു. അധിക്ഷേപവും രൂക്ഷമായി. കുട്ടികൾ ഭയപ്പെട്ടുപോയെന്നും അറബ് വനിത കോടതിയിൽ മൊഴി നൽകി. ഈ വ്യക്തിയെ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഒരു ഇടപാടും ഉണ്ടായിട്ടില്ലെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. തന്നെ ലക്ഷ്യമിടാനുള്ള കാരണവും അറിയില്ല.
കോടതിയിൽ കുറ്റാരോപിതൻ സംഭവത്തിലെ തന്റെ പങ്ക് നിഷേധിച്ചില്ല. കുറ്റം സമ്മതിക്കുകയും ചെയ്തു. തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചാണ് അത്തരത്തിൽ പെരുമാറിയതെന്ന കുറ്റസമ്മത മൊഴിയും നൽകി. തന്റെ ഭാര്യയും അറബ് വനിതയും തമ്മിൽ സാമ്യമുണ്ടെന്നും കോടതിയിൽ പറഞ്ഞു. ഭാര്യയുമായി ചില പ്രശ്‌നങ്ങൾ ഉണ്ട്. ഈ സമയത്താണ് നിരത്തിൽ വെച്ച് അറബ് വംശജയെ കണ്ടത്. അവർ തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചാണ് അധിക്ഷേപിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തതെന്നും കോടതിയിൽ സമ്മതിച്ചു. തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
സ്ത്രീയെയും കുട്ടികളെയും അപകടത്തിലാക്കിയെന്നും പൊതുസ്ഥലത്ത് വാക്കാലും ശാരീരികവുമായ ആക്രമണം നടത്തിയെന്നുമുള്ള പരാതികൾ അടിസ്ഥാനമാക്കിയാണ് കേസ് നടക്കുന്നത്. കൂടുതൽ തെളിവുകൾ പരിശോധിച്ചുകൊണ്ട് നടപടിക്രമങ്ങൾ കോടതിയിൽ തുടരുകയാണ്. പ്രതിയുടെ വാദങ്ങൾ കേട്ട കോടതി, പരാതിക്കാരെയും സാക്ഷികളെയും വിളിച്ചുവരുത്താൻ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് വാദം കേൾക്കൽ മാറ്റിവെച്ചു.







