ലക്നൗ∙ ഹണിമൂണിന് പോയപ്പോൾ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ ഭാര്യയുടെ പരാതി. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഹണിമൂണിനു പോയപ്പോൾ ആർത്തവം ഉണ്ടായതിനെ തുടർന്ന് ഭർത്താവ് മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നിന്നുള്ള യുവതി പരാതി നൽകിയത്. നിലവിളി കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും യുവതി പരാതിയിൽ പറയുന്നു. 2023 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഡൽഹി നിവാസിയായ നിഖിൽ മിശ്രയ്ക്ക് എതിരെയാണ് ഭാര്യയുടെ പരാതി.
കുടുംബ വഴക്കിനെ തുടർന്ന് ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുടുംബങ്ങൾ തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യുവതി ഇപ്പോൾ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്തു. ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിമാർക്കും എതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ സമയത്ത് പിതാവ് 20 ലക്ഷം രൂപയും 40 ലക്ഷം രൂപ വിലമതിക്കുന്ന പാരിതോഷികങ്ങളും നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് ആരോപിച്ച് ഭർത്താവിന്റെ വീട്ടുകാർ പരിഹസിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചു.
ആൻഡമാനിൽനിന്ന് തിരിച്ചെത്തിയപ്പോൾ തനിക്കുണ്ടായ അനുഭവം ഭർത്താവിന്റെ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ മാനസികമായി പീഡിപ്പിച്ചു. വിവാഹം കഴിഞ്ഞ് 45 ദിവസങ്ങൾക്ക് ശേഷം പിതാവിനെ വിളിച്ച് മകളെ തിരികെ കൊണ്ടുപോകാൻ ഭർത്താവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.







