തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 40 ലക്ഷം രൂപ. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപം പാറോൽക്കട്ടി വീട്ടിൽ പി.കെ. സക്കീനയാണ് വൻ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ധനി ഇന്ത്യാ ബുൾസ് ധനി’ എന്ന ധനകാര്യ സ്ഥാപനത്തിലെ മാനേജർമാരായ അൻവർ, വിഷ്ണു എന്നിവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
രണ്ട് ശതമാനം പലിശ നിരക്കിൽ വ്യക്തിഗത വായ്പ നൽകുമെന്ന ഇൻസ്റ്റഗ്രാം പരസ്യ സന്ദേശം കണ്ടാണ് സക്കീന പത്തുലക്ഷം രൂപയുടെ വായ്പയ്ക്കായി അപേക്ഷിച്ചത്. തുടർന്ന് സക്കീനയുമായി ബന്ധപ്പെട്ട പ്രതികൾ, വായ്പ അനുവദിക്കുന്നതിന് മുന്നോടിയായി ജി.എസ്.ടി, ഇൻഷുറൻസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പണം മുൻകൂറായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പ്രതികളുടെ നിർദ്ദേശപ്രകാരം അവർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും ബാങ്ക് ട്രാൻസ്ഫർ വഴിയുമായി പല തവണകളായി സക്കീന 40 ലക്ഷം രൂപ അയച്ചുനൽകി. എന്നാൽ തുക മുഴുവൻ കൈപ്പറ്റിയ ശേഷവും രണ്ട് ശതമാനം പലിശയിലുള്ള പത്തുലക്ഷം രൂപയുടെ വായ്പ നൽകുകയോ, വാങ്ങിയ 40 ലക്ഷം രൂപ തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.







