കാസര്‍കോട്: പെരുമ്പാവൂരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട കാസര്‍കോട് എംഡിഎംഎ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളുടെ അക്കൗണ്ടുകളില്‍ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ തുക മുഴുവന്‍ ബംഗളൂരുവില്‍ താമസിക്കുന്ന റിയ എന്ന മലയാളി യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോയിട്ടുള്ളത്.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം നൈജീരിയന്‍ ലഹരി മാഫിയയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന സമയത്ത് റിയയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയ ലഹരി ശൃംഖലയുടെ ഭാഗമാണ് പിടിയിലായവരെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായവരില്‍ ചിലര്‍ക്ക് മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. അതേസമയം മറ്റു ചിലര്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമാണ് സഹായം നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ വാഹനപരിശോധനയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് ഹുസൈനും മറ്റ് രണ്ട് പേരും 139.29 ഗ്രാം എംഡിഎംഎയുമായി കാലിക്കടവില്‍ വെച്ച് പിടിയിലായത്. ഇയാള്‍ വിഡി സതീശനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇയാളെ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദനമേറ്റയാള്‍ എന്ന നിലയ്ക്ക് പരിചയമുണ്ടെന്നും, എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ഒന്നുമല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരിച്ചിരുന്നു.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സ്റ്റേറ്റ്‌മെന്റുകളും കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് കാസര്‍കോട് ചന്തേര പൊലീസിന്റെ തീരുമാനം. എംഡിഎംഎയുടെ ഉറവിടം, കാരിയര്‍മാരുടെ വിവരം, പ്രതികളുടെ സാമ്പത്തിക സ്രോതസ്, എത്രകാലമായി മൊത്തവ്യാപാരം നടത്തുന്നു, രാഷ്ട്രീയബന്ധം മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചുവോ, ഇടനിലക്കാര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.






