ജിദ്ദ∙ രാജ്യത്ത് ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തുന്ന പ്രവാസികൾക്കെതിരെ ഗതാഗത അതോറിറ്റി നടപടി ശക്തമാക്കി. നിയമലംഘനം നടത്തിയ ഇന്ത്യക്കാരൻ അടക്കം മൂന്ന് പ്രവാസികളെ വൻ തുക പിഴ ഈടാക്കിയ ശേഷം നാടുകടത്താൻ റിയാദിലെ പ്രത്യേക സമിതി ഉത്തരവിട്ടു. ടാക്സി ലൈസൻസില്ലാത്ത സ്വന്തം വാഹനത്തിൽ ആളുകളെ കയറ്റി യാത്ര നടത്തുന്ന പ്രവാസികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് അതോറിറ്റിയുടെ ഈ നടപടി.
പിടിക്കപ്പെട്ട മൂന്ന് പ്രവാസികളിൽ നിന്നായി ആകെ മുപ്പത്തയ്യായിരം റിയാലാണ് പിഴയായി ഈടാക്കുക. ഇന്ത്യക്കാരനായ ഷാഫി നൂർ ഹസൻ, ഈജിപ്ത് സ്വദേശി മുഹമ്മദ് ഖാലിദ് എന്നിവർക്ക് പന്ത്രണ്ടായിരം റിയാൽ വീതവും, ഛാഡ് സ്വദേശി അബ്ദുറഹ്‌മാൻ മുഹമ്മദിന് പതിനൊന്നായിരം റിയാലുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇവരെല്ലാവരെയും പിഴയടപ്പിച്ച ശേഷം സൗദിയിൽ നിന്ന് നാടുകടത്താനും തീരുമാനിച്ചു. നിയമലംഘകരുടെ പേരുകൾ പരസ്യപ്പെടുത്താനും ശിക്ഷാനടപടികൾ സ്വീകരിക്കാനും ലാൻഡ് ട്രാൻസ്പോർട്ട് നിയമം അനുശാസിക്കുന്നുണ്ട്.
സൗദി ലാൻഡ് ട്രാൻസ്പോർട്ട് നിയമപ്രകാരം ആവശ്യമായ ഔദ്യോഗിക ലൈസൻസുകളോ പെർമിറ്റുകളോ ഇല്ലാതെ യാത്രക്കാരെ തുക ഈടാക്കി കൊണ്ടുപോകുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സ്വന്തം പേരിലോ സുഹൃത്തുക്കളുടെ പേരിലോ ഉള്ള പ്രൈവറ്റ് പ്ലേറ്റ് വാഹനങ്ങളിൽ തുക വാങ്ങി സർവീസ് നടത്താൻ പാടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് അനധികൃതമായി യാത്രക്കാരെ വിളിച്ചുകയറ്റുന്നത് അതോറിറ്റി കർശനമായി നിരീക്ഷിച്ചു വരികയാണ്.
യാത്രക്കാരുടെ സുരക്ഷയും ഗതാഗത മേഖലയിലെ സേവന നിലവാരവും ഉറപ്പാക്കാൻ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം. വൻതുക പിഴയും ജീവിതമാർഗ്ഗം തന്നെ നഷ്ടപ്പെടുന്ന നാടുകടത്തലും ഒഴിവാക്കാൻ, അംഗീകൃതവും ലൈസൻസുള്ളതുമായ ഗതാഗത മാർഗ്ഗങ്ങൾ മാത്രം ഉപയോഗിക്കാൻ മുഴുവൻ പ്രവാസികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സാമൂഹ്യപ്രവർത്തകർ അഭ്യർഥിച്ചു.







