തബൂക്ക്∙ വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊലക്കേസ് പ്രതിയായ സൗദി യുവാവിന് ജീവന്റെ പുതിയ പുലരി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അവസാന നിമിഷം കാരുണ്യത്തിന്റെ കൈ നീട്ടിയതോടെയാണ് അബ്ദുൽ അസീസ് അബ്ദുള്ള ഹുസൈൻ അൽഅതവി എന്ന ചെറുപ്പക്കാരൻ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
തന്റെ മകനെ ഇല്ലാതാക്കിയ വ്യക്തിക്ക് പകരത്തിന് പകരം എന്നതിനപ്പുറം, ക്ഷമയുടെ വലിയ മാതൃക തീർത്ത് ഇബ്രാഹിം സലാമ അൽഹുവൈത്തി എന്ന പിതാവ് മാപ്പുനൽകുകയായിരുന്നു. തന്റെ മകന്റെ ഘാതകൻ അനാഥനാണെന്നും, ഒരു മാതാവിന്റെ ഏക ആശ്രയമാണെന്നും തിരിച്ചറിഞ്ഞ നിമിഷമാണ് ആ പിതാവിന്റെ ഉള്ളലിഞ്ഞത്. ദൈവപ്രീതി മാത്രം ആഗ്രഹിച്ച്, കരളുപൊട്ടുന്ന വേദനയിലും പ്രതിക്ക് മാപ്പുനൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നിരവധി പേരാണ് ഇബ്രാഹീം സലാമയുടെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്.







