കോഴിക്കോട് ∙ മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). വീട്ടിലേക്കു വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കൂട്ടിക്കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകു വെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്‌തെന്നാണ് കുട്ടിയുടെ പരാതി.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടിക്ക് മർദനം ഏറ്റിരുന്നു. മർദനത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അർധരാത്രി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരൻ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിവരം അറിയിച്ചിട്ടും പൊലീസ് തുടർ നടപടിയെടുത്തില്ലെന്നും കുട്ടി പറഞ്ഞിരുന്നു.
മോഷണം പോയെന്നു വീട്ടുകാർ പറഞ്ഞ വസ്തു പിന്നീട് കണ്ടെത്തുകയും ചെയ്തു. സംഭവം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും അന്വേഷണം നടത്തി നടപടിയെടുക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകുകയുമായിരുന്നു. കുട്ടിക്കും കുടുംബത്തിനും കൗൺസലിങ് നൽകിയ ശേഷം കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.






