ന്യൂഡൽഹി ∙ തവണവ്യവസ്ഥയിൽ പണം അടച്ച് ഐഫോൺ സ്വന്തമാക്കിയ അധ്യാപകൻ തുക അടയ്ക്കാനാവാതെ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഓഖ്‌ല നിവാസിയായ 30 വയസ്സുള്ള നൃത്താധ്യാപകൻ വരുമാനത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് യമുന നദിയിൽ ജീവനൊടുക്കാൻ ചാടിയത്. എന്നാൽ യുവാവ് നദിയിൽ ചാടുന്നതു കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാസംഘം ബോട്ടിലെത്തി അധ്യാപകനെ രക്ഷപ്പെടുത്തി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്ന് നൃത്താധ്യാപകൻ പൊലീസിനോടു പറഞ്ഞു. ഇതേതുടർന്നു ഫോണിന്റെ ഇംഎംഐ അടയ്ക്കാനുള്ള പണം തികയാതെ വന്നു. തുടർന്നുള്ള മാനസിക സമ്മർദം സഹിക്കാനാവാതെയാണ് യുവാവ് നദിയിൽ ചാടിയത്. തുടർന്ന് പൊലീസ് ഇയാളുടെ ഭാര്യയേയും സഹോദരീഭർത്താവിനെയും സ്റ്റേഷനിലേക്കു വിളിപ്പിച്ച ശേഷം യുവാവിനെ വിട്ടയച്ചു. കൗൺസലിങ്ങും പൊലീസ് ഇടപെട്ടു നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ഐ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ മഹാരാഷ്ട്രയിൽ കുടുംബത്തിലുണ്ടായ കലഹം മൂന്നുപേരുടെ ജീവനെടുത്തിരുന്നു. മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് മകൻ കുന്നിൻ മുകളിൽനിന്നും ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തടയാനെത്തിയ പിതാവും മകനും താഴേക്കു വീണാണ് അപകടമുണ്ടായത്. സംഭവം കണ്ടുനിന്ന മാതാവും താഴേക്കു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.








