അബുദാബി∙ ജീവിതവഴികളിൽ താങ്ങും തണലുമായി ഒന്നിച്ചു നടന്ന രണ്ടു നല്ല സുഹൃത്തുക്കൾ, ഒടുവിൽ പ്രവാസ മണ്ണിലെ ദുരന്തപാതയിലും ഒന്നിച്ചു വിടപറഞ്ഞു. അബുദാബിയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച മലയാളി പ്രവാസികളുടെ വേർപാട് നൊമ്പരമാകുന്നു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് ബേക്കൽ മൗവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് വാഹനാപകടത്തിൽ തൽക്ഷണം മരിച്ചത്.
ഹംസയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. മുഹമ്മദ് അഷ്റഫിന്റെ മൃതദേഹം നാളെ പുലർച്ചെ മൂന്നിനുള്ള എയർ ഇന്ത്യ വിമാനത്തിൽ മംഗളുരുവിലേയ്ക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സേവനം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ ഷിഹാബ് ദേശമംഗലം പറഞ്ഞു.
∙ ആഘാതമായി ആ ദുരന്തനിമിഷം
ഞായറാഴ്ച രാത്രി അബുദാബിയിൽനിന്ന് ദുബായിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു വിധി ദുരന്തത്തിന്റെ രൂപത്തിൽ എത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയരികിൽ കേടായി നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിമിഷങ്ങൾക്കകം പിന്നിൽനിന്നെത്തിയ സ്കൂൾ ബസും കാറിലേക്ക് ഇടിച്ചുകയറി. രണ്ടു വാഹനങ്ങൾക്കുമിടയിൽപ്പെട്ട് കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഹംസയും അഷ്റഫും സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി. കാർ ഓടിച്ചിരുന്ന ശ്രീലങ്കൻ സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
∙ സൗഹൃദത്തിന്റെ തണൽ; ഒടുവിൽ ബിസിനസ് യാത്രയിലും ഒന്നിച്ച്
വർഷങ്ങളോളം യുഎഇയിൽ പ്രവാസികളായിരുന്ന ഹംസയും അഷ്റഫും ദീർഘകാലത്തെ ആത്മബന്ധമുള്ള സുഹൃത്തുക്കളായിരുന്നു. പ്രവാസജീവിതത്തിന്റെ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവച്ച് കൈകോർത്തു നടന്നവർ. അടുത്തിടെയാണ് ഇരുവരും സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തിയത്. ഹംസയ്ക്ക് യുഎഇയിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളുണ്ട്. വ്യാപാരാവശ്യാർഥം ഒന്നിച്ച് നടത്തിയ യാത്രയ്ക്കിടയിലാണ് വിധിയുടെ കറുത്ത കരങ്ങൾ പ്രിയസുഹൃത്തുക്കളുടെ ജീവനെടുത്തത്. ഹംസയുടെ ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. മുഹമ്മദ് അഷ്റഫിന്റെ ഭാര്യ: നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.







