തിരുവനന്തപുരം ∙ പോങ്ങുംമൂട് ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഡിസിസി അംഗം തടഞ്ഞത്. തുടർന്ന് കാറിൽനിന്നിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സംഘാടകർ കയർക്കുകയും ചെയ്തിരുന്നു.
വിളക്ക് കൊളുത്തിയശേഷം പോകണം എന്നു സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ ചേന്തി അനിൽ മുഖ്യമന്ത്രിയോടു കയർത്തു സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ഇന്നലെത്തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അർധരാത്രിയോടെയാണ് ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധം
മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച്, ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങ് റദ്ദാക്കി സംഘാടകർ. പരിപാടി നടക്കുന്ന സ്ഥലത്തുകൂടി കടന്നുപോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് സംഘാടകർ പ്രതിഷേധമറിയിച്ചു. കാറിൽനിന്നിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും സംഘാടകരോട് കയർത്തു.
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടത്താനിരുന്ന ചടങ്ങിലാണു സംഭവം. ഇവിടത്തെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും ചെമ്പഴന്തിയിലെ ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ എത്താനാവില്ലെന്നു സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു. എന്നാൽ, വൈകിട്ട് പരിപാടി ആരംഭിക്കുന്നതിന് അൽപസമയം മുൻപാണ് മുഖ്യമന്ത്രി എത്തില്ലെന്ന വിവരം ലഭിച്ചതെന്നാണു സംഘാടകരുടെ വാദം. ചേന്തി വഴി ചെമ്പഴന്തിയിലേക്കു മുഖ്യമന്ത്രി പോയപ്പോഴാണ് സംഘാടകർ അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടഞ്ഞത്.






