ബെംഗളൂരു ∙ മോഷ്ടിച്ച സാധനങ്ങൾ കള്ളനിൽ നിന്നും കൈക്കലാക്കി നാലംഗ സംഘം. ബെംഗളൂരുവിൽ തുടർച്ചയായി മൂന്നു വീടുകളിൽ കയറി 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും മോഷ്ടിച്ച കള്ളനിൽ നിന്ന് മിനിറ്റുകൾക്കകമാണ് നാലംഗ സംഘം ഇതെല്ലാം കൈക്കലാക്കിയത്. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂർ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് വിചിത്രമായ ഈ സംഭവം.
മോഷണമുതലുമായി പോവുമ്പോഴാണ് മോഷ്ടാവിനെ നാലുപേർ തടഞ്ഞുനിർത്തി മർദിക്കാൻ തുടങ്ങിയത്. ശേഷം സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും കടന്നുകളയുകയും ചെയ്യുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം മോഷ്‍ടാവ് മോഷണമുതലിൽ പെടുന്ന ഒരു സ്വർണമാല വിൽക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ പൊലീസിന്റെ പിടിയിലായി.
വിശദമായ ചോദ്യം ചെയ്യലിൽ, സ്വർണമാല മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിക്കുകയും ഉണ്ടായ സംഭവങ്ങൾ പറയുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്ന് 447 ഗ്രാം സ്വർണവും 28,000 രൂപയും ഇരുചക്ര വാഹനവും കണ്ടെടുത്തു. കണ്ടെടുത്ത സാധനങ്ങൾക്ക് ആകെ 70 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ശ്മശാനത്തിന് സമീപം കവർച്ച നടത്തിയ മോഷ്ടാവുമായി സംഘത്തിന് ബന്ധമില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.






