മലപ്പുറം ∙ 12.80 കിലോഗ്രാം എംഡിഎംഎയുമായി കോയമ്പത്തൂരിൽനിന്ന് മലപ്പുറം ജില്ലാ പൊലീസ് സംഘം പിടികൂടിയത് അന്തർസംസ്ഥാന ലഹരി ഉന്നത ശൃംഖലയിലെ മൂന്നാം കണ്ണികളെ. ഇവർക്കു മുകളിൽ അന്തർ സംസ്ഥാന ബന്ധങ്ങളുള്ള മറ്റൊരു സംഘവും സാമ്പത്തിക സഹായം നൽകുന്ന മറ്റൊരു ശൃംഖലയുമുണ്ടെന്നാണ് ഇതുവരെ പൊലീസിനു ലഭിച്ച വിവരം. രാജ്യാന്തര ബന്ധവുമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മിറാഷ് വഴി ജാബിറിലേക്ക്
ഓഗസ്റ്റ് 6ന് മഞ്ചേരിയിൽനിന്ന് 97 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പാങ്ങ് ചേണ്ടി സ്വദേശി മി റാഷുമായുള്ള ബന്ധമാണ് ഇന്നലെ പിടിയിലായ ജാബിറലിയിലേക്ക് പൊലീസിന്റെ അന്വേഷണമെത്തിച്ചത്. മിക്ക സമയവും ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. താമസസ്ഥലത്തെ വൈഫൈയും മറ്റും ഉപയോഗിച്ചാണ് ജാബിറലിയുടെയും സംഘത്തിന്റെയും ആശയവിനിമയം. ഇത് പൊലീസിന്റെ അന്വേഷണം ദുഷ്കരമാക്കിയെങ്കിലും ഇവർ കോയമ്പത്തൂരിൽ തങ്ങുന്നുണ്ടെന്നറിഞ്ഞ് പൊലീസ് അങ്ങോട്ടെത്തി. 2 ദിവസത്തെ തുടർനിരീക്ഷണത്തിനു ശേഷമാണ് കാറിൽനിന്ന് പിടികൂടിയത്.
ആഡംബര വാഹനത്തിലെ അറകളിൽ സൂക്ഷിച്ച നിലയിൽ
ആഡംബര വാഹനത്തിനുള്ളിൽ രഹസ്യ അറകളുണ്ടാക്കി അതിൽ ചെറു പാക്കറ്റുകളിലായി എംഡിഎ ംഎ സൂക്ഷിച്ച് കേരളത്തിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലേക്കെത്തിക്കുന്നത് മറ്റു ചിലരാണ്. 100 മുതൽ 500 ഗ്രാം വരെയുള്ള പാക്കറ്റുകളിലാക്കി കാറിന്റെ ഡോർപാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ പാക്കറ്റുകൾ പിടികൂടിയത്.
തുടരന്വേഷണത്തിന് പ്രത്യേക സംഘം
സംഘത്തിലെ വലിയ കണ്ണികളിലേക്കും അന്വേഷണം തുടരുന്ന തിനായി മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഘത്തിൽപെട്ട ചിലരെക്കുറിച്ചുകൂടി വിവരം ലഭിച്ചിട്ടുണ്ട്. അവരിലേക്കും അന്വേഷണം നീളും. സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ.സിബി, മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദാലി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ തൗഫിഖ് മുബാറക്, പ്രദീപ് കുമാർ, ഡാൻസാഫ് അംഗങ്ങളായ എൻ.ടി.കൃഷ്ണകുമാർ, ദിനേശ് കിഴക്കേക്കര, ദിനേഷ് ഇരുപ്പക്കണ്ടൻ, പ്രശാന്ത് പയ്യനാട്, കെ.പ്രബുൽ, കെ.കെ.ജസീർ എന്നിവരും കോയമ്പത്തൂരിൽനിന്ന് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.






