തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രോഗിക്കൊപ്പം ‘ബൈ സ്റ്റാൻഡർ’ ഇല്ലെന്ന് അയച്ച സന്ദേശം തെറ്റിദ്ധരിച്ച് രോഗി മരിച്ചതായി എഫ്ഐആറിട്ട് ഫോർട്ട് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി ജീവനോടെയുണ്ടെന്നു പൊലീസ് സംഘത്തിനു മനസ്സിലായത്. സ്റ്റേഷനിൽ തിരിച്ചെത്തി എഫ്ഐആർ നിയമപരമായി റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു.
സംഭവത്തിൽ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. 27ന് രാത്രി 11.15ന് പഴവങ്ങാടി ഭാഗത്ത് 60 വയസ്സു തോന്നിക്കുന്നയാൾ കുഴഞ്ഞുവീണു കിടക്കുന്നതായി ഫോർട്ട് പൊലീസിനു വിവരം ലഭിച്ചു. പൊലീസ് എത്തി ആംബുലൻസിൽ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ 6ന് രോഗിക്കൊപ്പം ബന്ധുക്കളാരും ഇല്ലെന്ന് ആശുപത്രിയിൽ നിന്നു പൊലീസിന് അയച്ച ഔദ്യോഗിക സന്ദേശമാണ് ജിഡി ചുമതലയിലുണ്ടായ ഉദ്യോഗസ്ഥൻ തെറ്റായി മനസ്സിലാക്കിയത്. തിരിച്ചറിയാത്തയാൾ മെഡിക്കൽ കോളജിൽ മരിച്ചെന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിയ പൊലീസ് സംഘം മോർച്ചറിയിൽ തിരക്കിയപ്പോൾ അങ്ങനെയൊരു മരണം റിപ്പോർട് ചെയ്തിട്ടില്ലെന്ന് അറിഞ്ഞു. പിന്നീട് ഒന്നാം വാർഡിൽ എത്തിയപ്പോഴാണ് ‘മരിച്ചതായി’ കേസെടുത്ത രോഗി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത്. അമളി മനസ്സിലായതോടെ പൊലീസ് സംഘം തിരിച്ചുപോകുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.






