ഛണ്ഡീഗഢ്: തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മന്‍ജീത് കൗര്‍ ഏഴാഴ്ച ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 28കാരിയായ മന്‍ജീത് കൗര്‍ ആഗസ്റ്റ് 26നാണ് ചണ്ഡീഗഢിലെ പിജിഐഎംഇആറില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഏകദേശം രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു.
മന്‍ജീത് കൗറിന്റെ അമ്മ കാന്താ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഷുഭി, പിന്‍ഡ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
വിവാഹിതയും ഏഴ് വയസ്സുകാരന്റെ അമ്മയുമായ മന്‍ജീത്, മുന്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ നാലിന് അര്‍ധരാത്രിയില്‍ ചണ്ഡീഗഢിലെ സെക്ടര്‍ 34ലേക്ക് മന്‍ജീത് കൗറിനെ വിളിച്ചുവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ ആക്രമിച്ച ശേഷം വാഹനത്തില്‍ കയറ്റി മൊറിന്ദയ്ക്ക് സമീപമുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെ മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തിയെന്നാണ് കേസ്.
തീകൊളുത്തപ്പെട്ട മൻജീതിനെ സ്ഥലത്തെത്തിയ അവരുടെ ഒരു സുഹൃത്താണ് തീയണച്ച് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മൊറിന്ദയിലെ ആശുപത്രിയിലും പിന്നീട് മൊഹാലിയിലെ മാക്സ് ആശുപത്രിയിലും ചികിത്സ തേടിയ മന്‍ജീത് കൗറിനെ പിന്നീട് പിജിഐഎംഇആറിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് ആഗസ്റ്റ് 26നാണ് മരിച്ചത്.
അതേസമയം, ചികിത്സയിലിരിക്കെ മന്‍ജീത് കൗറിൻ്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ട്. യുവതിക്ക് ബോധം തെളിഞ്ഞപ്പോള്‍ ആവശ്യപ്പെട്ടിട്ടും മൊഴിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്നാണ് ആരോപണം.







