കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതായി റിപ്പോർട്ട്. മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ തൃശൂർ സ്വദേശിനിയായ അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
∙ പ്രതിയുടെ ശരീരത്തിലെ പരുക്ക്
അഞ്ജന ഹരി കൊല്ലപ്പെട്ട പാർക്കിങ് ഏരിയയിൽ നിന്ന് ഒരു മൈലിൽ താഴെ മാത്രം ദൂരമുള്ള വാൽഗ്രീൻസ് പാർക്കിങ് കേന്ദ്രത്തിൽ നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സമയത്ത് പ്രതിയുടെ കൈകളിലും കാലുകളിലും പരുക്കും രക്തക്കറയും ഉണ്ടായിരുന്നു. പൊലീസ് ഇവ ഡോക്ടർമാരുടെ സഹായത്തോടെ പരിശോധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. കേസിൽ പ്രതി കൃത്യം നടത്തിയെന്ന് തെളിയിക്കുന്നതിൽ ഇവ നിർണായകമാകുമെന്ന് കരുതപ്പെടുന്നു.
∙ ബ്രേക്ക് ചെയ്തില്ല, വാഹനവും തെളിവ്
അഞ്ജനയെ കണ്ട് അനില പെട്ടെന്ന് വാഹനം മുന്നോട്ട് എടുത്തു. തുടർന്ന് ആക്സിലറേറ്റർ നൽകി അഞ്ജനയെ വാഹനം ഇടിപ്പിച്ചതായിട്ടാണ് ദൃക്‌സാക്ഷിയുടെ മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് ലഭിച്ചിട്ടുണ്ട്. വാഹനം ഇടിക്കുന്നതിന് മുൻപ് ബ്രേക്ക് ചെയ്തതിന്റെ പാടുകൾ റോഡിൽ ഉണ്ടായിരുന്നില്ലെന്ന് ട്രാഫിക് ഡിവിഷനിലെ ഓഫിസർ സെവില്ല പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതായത് ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി ബോധപൂർവമാണ് വാഹനം ഇടിച്ചുകയറ്റിയതെന്ന് പൊലീസ് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നു.
തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ കൊലപാതകത്തിലും പൊലീസ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ആവശ്യമായ പിന്തുണയുമായി ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും നോർക്കയും രംഗത്തുണ്ട്. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നയതന്ത്രതലത്തിലുള്ള നടപടികളും പുരോഗമിക്കുന്നു. ഓണം ആഘോഷിച്ച് ദിവസങ്ങൾക്കകം ഉണ്ടായ ഈ വേർപാട് മലയാളി സമൂഹത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്.







