ദുബായ്∙ സമൂഹമാധ്യമം വഴി വ്യാജ ഫ്രീലാൻസ് വീസകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗായകനും ഇൻഫ്ലുവൻസറുമായ പ്രവാസി ദുബായിൽ പിടിയിലായി. ദുബായ് താമസ കുടിയേറ്റ വകുപ്പും (ജിഡിആർഎഫ്എ) ദുബായ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തൊഴിൽ അന്വേഷകരായ 40 പേരിൽ നിന്നായി 7,000 മുതൽ 9,000 ദിർഹം വരെ ഈടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
തൊഴിലിനായും മികച്ച ജീവിത സാഹചര്യങ്ങൾക്കുമായി യുഎഇയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവരുടെ സാഹചര്യം മുതലെടുത്തായിരുന്നു തട്ടിപ്പ്. ഒരു വ്യക്തിയുടെ കൈവശം വ്യാജ രേഖ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. ഗായകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നേരത്തെ മലയാളികളടക്കം ഒട്ടേറെ പേർ ഇത്തരം വ്യാജ വീസ കച്ചവടം നടത്തുകയും അധികൃതരുടെ നിയമനടപടികൾക്ക് വിധേയരാകുകയും ചെയ്തിരുന്നു.
∙ തട്ടിപ്പ് തുടങ്ങുന്നത് സ്വന്തം രാജ്യങ്ങളിൽ നിന്ന്
ഇത്തരം വീസ തട്ടിപ്പുകളിലേറെയും വ്യക്തികൾ യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുൻപ് സ്വന്തം രാജ്യങ്ങളിൽ വച്ച് തന്നെ നടക്കുന്നതാണെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. വീസ, സന്ദർശനം, താമസം എന്നിവയുമായി ബന്ധപ്പെട്ട വ്യാജ ഓഫറുകൾ നൽകുന്നവരെ കണ്ടെത്താൻ ഇലക്ട്രോണിക് സംവിധാനങ്ങളും ഫീൽഡ് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. മറ്റ് സർക്കാർ ഏജൻസികളുമായി ഏകോപിച്ചാണ് നടപടിയെന്ന് ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജീഫ് അൽ സഅബി പറഞ്ഞു.
∙ നിയമലംഘകരെ കണ്ടെത്താൻ എഐ, ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക
താമസ, സന്ദർശന നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായതായി ജിഡിആർഎഫ്എ അറിയിച്ചു. വ്യക്തികളെ നേരിട്ട് തടഞ്ഞുനിർത്താതെ തന്നെ നിയമലംഘകരെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
യുഎഇയിലേക്ക് എത്തുന്നവർ വീസ ആവശ്യങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണം. ഔദ്യോഗിക വീസ നിരക്കുകൾ നിശ്ചിതമാണ്. എന്നാൽ ചില രാജ്യങ്ങളിലെ ഏജൻസികൾ നിശ്ചിത നിരക്കിന്റെ ഇരട്ടി തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ ഓഫറുകൾ ശ്രദ്ധയിൽപ്പെട്ടാൽ 8005111 എന്ന ടോൾഫ്രീ നമ്പറിലോ ജിഡിആർഎഫ്എയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.







