കുമ്പള ∙ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതു ചോദ്യം ചെയ്ത യുവാവിനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ചു കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. മള്ളങ്കൈ ആയദി മൻസിലിൽ അലി മുക്താദിന് (35) നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മംഗൽപാടി സ്വദേശി ഷംസീർ, ഹയാസ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
31ന് ഗുർമയിലെ വീടിനടുത്തുള്ള ശ്മശാനത്തിനു സമീപത്തെ പറമ്പിലായിരുന്നു സംഭവം. സംശയാസ്പദമായി നിന്ന സംഘത്തോട് എന്തിനാണ് നിൽക്കുന്നതെന്ന് അലി മുക്താദ് ചോദിച്ചു. ഇതിൽ പ്രകോപിതരായ സംഘം അലി മുക്താദിന്റെ കാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് പ്രതികൾ കാറിലുണ്ടായിരുന്ന മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് ഇയാളെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.
ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം തടഞ്ഞുനിർത്തി വടി ഉപയോഗിച്ചു കൈകാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ അലി മുക്താദ് ചികിത്സ തേടി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.






