കൊച്ചി ∙ ഓൺലൈൻ ടാക്സി സേവന രംഗത്തെ ഭീമനായ ഊബർ ആഗോളതലത്തിൽ 10% ജീവനക്കാരെ പിരിച്ചു വിട്ടതിനു പിന്നിൽ എഐ സ്വാധീനമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. 70 ലേറെ രാജ്യങ്ങളിലായി ആകെ ഏകദേശം 34,000 ജീവനക്കാരുള്ള ഊബർ ഏകദേശം 3300 പേരെ ഒഴിവാക്കിയെന്നാണു റിപ്പോർട്ട്. ഇന്ത്യയിൽ 200 – 250 പേരാണു പിരിച്ചുവിടലിന് ഇരകളായതെന്നാണു വിവരം. എന്നാൽ എണ്ണം സംബന്ധിച്ചു വ്യക്തതയില്ല.
എഐയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ജീവനക്കാരെ ഒഴിവാക്കുന്നതെന്നു ഊബർ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, മധ്യതലത്തിൽ ജോലി ചെയ്യുന്ന മാനേജർമാരുടെ എണ്ണത്തിൽ 20% കുറവു വരുത്താനുള്ള നീക്കത്തിനു പിന്നിൽ എഐ വിന്യാസം ഉണ്ടാകാൻ സാധ്യതയേറെ. ജീവനക്കാരുടെ മേൽനോട്ടത്തിനും ഏകോപനത്തിലും പ്രവർത്തന നിലവാര പരിശോധനയ്ക്കുമെല്ലാം എഐ ഉപയോഗിക്കുന്നതോടെ മധ്യതലത്തിലെ മാനേജർമാരുടെ എണ്ണം സ്വാഭാവികമായും കുറയും.
അതേസമയം, ജീവനക്കാരുടെ പല തട്ടുകൾ ഒഴിവാക്കി പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പവും ലളിതവും വേഗത്തിലുമാക്കുകയാണു ലക്ഷ്യമെന്നും ജീവനക്കാരുടെ എണ്ണവും സങ്കീർണതയും കുറയുന്നതു തീരുമാനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നും സിഇഒ ദാര കൊസ്റോഷാഹി പറയുന്നു. ഊബർ സ്വയം നിയന്ത്രിക്കാൻ കഴിയുന്ന വാഹനങ്ങളിൽ (ഓട്ടണമസ്) വലിയ നിക്ഷേപത്തിനും ഒരുങ്ങുകയാണ്.






