ചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.
റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന കണ്ണൻ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അണ്ണാഡിഎംകെ പ്രവർത്തകനായിരുന്ന കണ്ണൻ അടുത്തിടെയാണ് ടിവികെയിൽ ചേർന്നത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. റോഡരികിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന കണ്ണനെ ഒരു സംഘം ആളുകൾ വളയുന്നതിന്റെയും തുടർന്ന് വാളുപയോഗിച്ച് വെട്ടുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കണ്ണൻ നിലത്തുവീണതിനു ശേഷവും ഇവർ ആക്രമണം തുടരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയാണ് കൊലപാതകത്തിനു കാരണമെന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. പൊലീസ് ഡിപ്പാർട്ട്മെന്റിനു വേണ്ട കാര്യങ്ങളെക്കുറിച്ചും സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും മുഖ്യമന്ത്രി വിജയ് നാളെ നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള കണ്ണൻ സ്വന്തം ജീവന് സംരക്ഷണം തേടിയാണ് ടിവികെയിൽ ചേർന്നത്. ഡിഎംകെയെ എങ്ങനെ കുറ്റപ്പെടുത്താമെന്ന് ചിന്തിക്കുന്നതിനു പകരം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.







