മുംബൈ ∙ പന്ത്രണ്ടാം ക്ലാസ് സയൻസ് പരീക്ഷയിൽ 95.7 ശതമാനം മാർക്ക് നേടിയ വിദ്യാർഥി, ഉന്നത പഠനത്തിന് ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുടുംബാംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പിലേക്ക് തന്റെ തീരുമാനം അറിയിച്ച് സന്ദേശം അയച്ചതിനു പിന്നാലെ 17 വയസ്സുകാരനായ വിദ്യാർഥി പാർപ്പിട സമുച്ചയത്തിന്റെ 22 ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ഘോഡ്ബന്ദർ റോഡിലെ ഹിരാനന്ദാനി എസ്റ്റേറ്റിലുള്ള പാർപ്പിട സമുച്ചയത്തിലായിരുന്നു വിദ്യാർഥി താമസിച്ചിരുന്നത്. അസ്വാഭാവികമായി ഒന്നും സംശയിക്കുന്നില്ലെന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
95.7 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് സയൻസ് പരീക്ഷ പാസായ വിദ്യാർഥി, കൊൽക്കത്തയിലെ ഷിബ്പൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് സയൻസ് ആൻഡ് ടെക്നോളജിയിൽ (IIEST) നിന്ന് ബിഎസ്-എംഎസ് ഇരട്ട ബിരുദം നേടാൻ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, അഭിരുചി പരീക്ഷയിൽ 10,474 ാം റാങ്ക് മാത്രം ലഭിച്ചതിനാൽ വിദ്യാർഥിക്ക് അവിടെ പ്രവേശനം ലഭിച്ചില്ല. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ വിദ്യാർഥി നിരാശനായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വൈകിട്ട് ഏഴരയോടെ സൈക്കിൾ സവാരിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർഥി എട്ടേകാലോടെ ജീവനൊടുക്കാനുള്ള തന്റെ തീരുമാനം അറിയിച്ച് കുടുംബത്തിന്റെ വാട്‌സാപ് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചു. സന്ദേശം കണ്ട ഉടനെ മാതാപിതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് മനസ്സിലാക്കിയതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലിൽ കൗമാരക്കാരൻ തന്റെ അപ്പാർട്ട്‌മെന്റിന് സമീപമുള്ള നടപ്പാതയിൽ ഗുരുതരമായി പരുക്കേറ്റു കിടക്കുന്നത് കണ്ടെത്തി. ഉടൻതന്നെ താനെയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.







