ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കാണാതായ രണ്ടാം വർഷ പിയുസി (PUC) വിദ്യാർഥിനിയെ എട്ട് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് വന്ന ഒടിപി പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനെട്ടുകാരിയെ സിഐഡി സംഘം കണ്ടെത്തിയത്.
കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ ഭർത്താവിനൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടിയെയാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്ന് മുതിർന്ന സിഐഡി ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ ജനുവരി മൂന്നിനാണ് വിദ്യാരണ്യപുരയിലെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. കോളജിൽ പോകുകയാണെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത സുഹൃത്തിനൊപ്പമാണ് പെൺകുട്ടി ഇറങ്ങിയത്. മൊബൈൽ ഫോണുകളോ മറ്റ് സാധനങ്ങളോ കൈയ്യിലെടുക്കാതിരുന്ന ഇരുവരുടെയും പക്കൽ ആധാർ കാർഡുകളും കോളജ് ബാഗുകളും മാത്രമാണുണ്ടായിരുന്നത്. പിന്നീട് മലൈ മഹാദേശ്വര ബെട്ടയിലെത്തിയ ശേഷം ഇരുവരും വഴിപിരിയുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയെ തുടർന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം ഏപ്രിൽ മാസത്തിലാണ് കേസ് അന്വേഷണം സിഐഡി ഏറ്റെടുക്കുന്നത്.
കഴിഞ്ഞദിവസം പെൺകുട്ടി ഒരു സേവനത്തിനായി ആധാർ വിവരങ്ങൾ നൽകുകയും ഒടിപിക്കായി ഭർത്താവിന്റെ മൊബൈൽ നമ്പർ ഉപയോഗിക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സിഐഡി സംഘം ഫോൺ നമ്പർ ഉടമയായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടർന്ന് പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അയച്ചു. ഒപ്പം കാണാതായ പ്രായപൂർത്തിയാകാത്ത സുഹൃത്തിനായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.








