വിബി–ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല

Spread the love

ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചു. കനത്ത പ്രതിഷേധങ്ങൾക്കിടെ വിബി–ജി റാം ജി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണു ബിൽ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ ബിൽ നിയമമായിരിക്കുകയാണ്.

 

വിബി–ജി റാം ജി ബില്ലിനെതിരെ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഉയർത്തിയത്. ലോക്‌സഭയില്‍ പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞിരുന്നു. വിബി-ജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ഇതു തള്ളി ബില്‍ ലോക്സഭയിൽ പാസാക്കുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ശബ്ദവോട്ടോടെ ബിൽ രാജ്യസഭയും പാസാക്കിയിരുന്നു. പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ബിൽ നിയമമായതോടെ, നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയ പങ്ക് പുറത്താകാൻ സാധ്യതയുണ്ട്. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണു നിയമത്തിൽ പറയുന്നതെങ്കിലും നിലവിലുള്ള 100 ദിവസം പോലും എത്താനുള്ള സാധ്യതയും വിരളം. പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുൾപ്പടെ നിബന്ധനകൾ നടപ്പാക്കുമ്പോൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങും. ഇപ്പോൾ പദ്ധതിയിലുൾപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽനഷ്ടമാകും, തൊഴിൽദിനങ്ങളും കുറയും. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന നിബന്ധനയും തൊഴിൽദിനങ്ങൾ ഗണ്യമായി കുറയാൻ ഇടയാക്കും. ഫലത്തിൽ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനുപേരുടെ വരുമാനമാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.

 

 

നിലവിൽ 4000 കോടിയോളം രൂപയാണ് തൊഴിലുറപ്പു പദ്ധതിയുടെ വാർഷികവിഹിതമായി കേരളത്തിനു ലഭിക്കുന്നത്. പദ്ധതിച്ചെലവിന്റെ 40% സംസ്ഥാനം വഹിക്കണമെന്ന പുതിയ നിബന്ധന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളത്തിനു വെല്ലുവിളിയാണ്. ഇതനുസരിച്ച് 1600 കോടി ഇനി കേരളം മുടക്കേണ്ടിവരും. മാത്രമല്ല, കേന്ദ്രം ഉപാധികളോടെയാകും ഇനി ഫണ്ട് അനുവദിക്കുക. അതിലേറെ ചെലവായാൽ അതു പൂർണമായും സംസ്ഥാനം വഹിക്കേണ്ടിവരും.

 

വേതനം വൈകിയാൽ നഷ്ടപരിഹാരവും തൊഴിൽ ഇല്ലെങ്കിൽ അലവൻസും പൂർണമായും വഹിക്കേണ്ടതും സംസ്ഥാനം തന്നെ. പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ മറ്റു കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം തടഞ്ഞ പശ്ചാത്തലമുള്ളപ്പോഴാണ് സമാനമായ മാതൃക തൊഴിലുറപ്പിലേക്കും വരുന്നത്. മറ്റു പല പദ്ധതികളിലുമെന്നപോലെ കേന്ദ്ര – സംസ്ഥാന വിഹിതം കുടിശികയായാൽ തൊഴിലുറപ്പും കടുത്ത പ്രതിസന്ധിയിലാകും.

  • Related Posts

    ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി ∙ മാര്‍ച്ച് ഒന്നു മുതല്‍ 7 വരെ 52,000 പേര്‍ വിവിധ വിമാനസര്‍വീസുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെത്തിയതായി‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍…

    രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ്

    Spread the love

    Spread the loveബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *