ഉയർന്ന യുപിഐ ഇടപാടുകൾക്ക് ‘ഭാവിയിൽ’ വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുമെന്ന സൂചന കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 2000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്കും ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും മാത്രമേ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്/എംഡിആർ) ബാധകമാകാതിരിക്കൂ എന്ന് കേന്ദ്രം വിജ്ഞാപനമിറക്കിയിട്ടുണ്ട്. എന്നാൽ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എങ്ങനെയാണ് എംഡിആർ പിരിക്കുക, എത്ര തുക പിരിക്കും എന്നൊന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുമില്ല.
ആരാണ് ഫീസ് അടയ്ക്കേണ്ടത്? ഉപഭോക്താവോ വ്യാപാരിയോ?
വ്യക്തികൾ തമ്മിലെ യുപിഐ ഇടപാടുകൾക്ക് ചാർജ് ഉണ്ടായിരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾ മറ്റൊരു വ്യക്തിക്ക് 5000 രൂപയോ 20,000 രൂപയോ കൈമാറിയാലൊന്നും ഫീസ് ഇല്ല. വ്യക്തികൾ വ്യാപാരികൾക്ക് നൽകുന്ന 2000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് ഫീസ് ഈടാക്കുക. എന്നാൽ, ഇത്തരത്തിലുള്ള എല്ലാ ഇടപാടുകൾക്കും ഫീസ് ബാധകമായിരിക്കുമോ എന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കേണ്ടതുണ്ട്.
∙ കൈമാറുന്ന തുകയുടെ 0.4% എംഡിആർ ആയി ഈടാക്കുമെന്നാണ് സൂചനകൾ. സ്ഥിരീകരിച്ചിട്ടില്ല.
∙ ഈ തുക വ്യാപാരിയിൽ നിന്നാണ് ഈടാക്കുക. ഉപഭോക്താവിൽ നിന്നല്ല. ഉദാഹരണത്തിന് 5000 രൂപയുടെ സാധനം വാങ്ങുന്ന ഉപഭോക്താവ് 5000 രൂപതന്നെ നൽകിയാൽ മതി. 0.4% ചേർത്തുള്ള 5020 രൂപ അടയ്ക്കേണ്ട. 20 രൂപ അടയ്ക്കേണ്ട ബാധ്യത വ്യാപാരിക്കാണ്.
എന്തുകൊണ്ടാണ് 2000 രൂപയെന്ന പരിധി?
രാജ്യത്ത് യുപിഐ ഇടപാടുകളുടെ മുന്തിയപങ്കും 2000 രൂപയ്ക്ക് താഴെയുള്ളതാണെന്നാണ് കണക്കുകൾ. അതിനാലാണ് പരിധിയായി 2000 രൂപ നിശ്ചയിച്ചത്. വ്യക്തികൾ വ്യാപാരികൾക്ക് നൽകുന്ന തുക 2000 രൂപയ്ക്ക് മുകളിലായാലും നിലവിൽ സൗജന്യമാണ്. ഫീസ് പിരിക്കാൻ നിർദേശമില്ല. ഭാവിയിൽ ഫീസ് ഈടാക്കിയേക്കാം. അതുപക്ഷേ, വ്യാപാരികളിൽ നിന്നായിരിക്കും. ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് അധികതുക പോകില്ല.
എന്താണ് എംഡിആർ?
പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവോ ഈടാക്കുന്നതാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). എംഡിആർ നടപ്പായാൽ അതിന്റെയൊരു പങ്ക് ഇടപാടിൽ ഉൾപ്പെട്ട ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാവിനും ലഭിക്കും. വ്യാപാരി ഈ ബാധ്യത ഉപയോക്താവിലേക്ക് കൈമാറിയാൽ സാധാരണക്കാരുടെ ഡിജിറ്റൽ പണമിടപാടിന് ചെലവേറാം.








