മുംബൈ∙ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ, കോസ്റ്റൽ റോഡിൽ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒരു കറുത്ത ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ എത്തുന്നതിന്റെയും മേൽപാലത്തിൽനിന്ന് 75 അടി താഴ്ചയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു പതിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തുള്ള ലോട്ടസ് ജെട്ടിക്കു സമീപം പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് പോവുകയായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. കാർ ഏറെക്കുറെ പൂർണമായും തകർന്നു.
അമിതവേഗത്തിൽ എത്തിയ കാർ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി മേൽപാലത്തിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിലും ഇടിച്ച് അന്തരീക്ഷത്തിൽ രണ്ടുതവണ തലകീഴായി മറിഞ്ഞ് താഴേക്കു പതിച്ചത്. വാഹനം പൂർണമായും തകർന്നുപോയി. കാറിന്റെ മേൽക്കൂര ഉള്ളിലേക്ക് അമർന്നുപോവുകയും മുൻവശത്തെ ചില്ലുകൾ (വിൻഡ്ഷീൽഡ്) തകരുകയും ചെയ്തു. കാറിന്റെ എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്ന് തരിപ്പണമായ നിലയിലാണ്.
വിദ്യാർഥികളായ സനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. എല്ലാവരും അഹമ്മദാബാദ് സ്വദേശികളാണ്. സനായ് ഗജ്ജലായിരുന്നു കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ആദിത്യ ഓസ്വാൾ ആണ് രക്ഷപ്പെട്ടത്.






