കൊല്ലം ∙ താന്നിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരൻ റോജർ ആംഗസ് നെപ്പോളിയനെ (42) കൊലപ്പെടുത്തിയ കേസിൽ ഉടമ യോഹന്നാൻ അറസ്റ്റിൽ. റോജറിന്റെ മരണകാരണം ശരീരത്തിലേറ്റ മർദനം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. പിന്നാലെയാണ് യോഹന്നാനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ആറിനാണ് സംഭവം. റിസോർട്ട് മുറ്റത്തെ കരിയില മാറ്റുന്നതുമായി ബന്ധപ്പെട്ട് റോജറും യോഹന്നാനും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യോഹന്നാൻ റോജറിനെ മർദിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ റോജർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 27ന് മരിച്ചു. യോഹന്നാൻ മദ്യലഹരിയിലായിരുന്നെന്നും പ്രകോപനമില്ലാതെയാണ് മർദിച്ചതെന്നും റോജറിന്റെ കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ തന്ത്രപരമായ ഇടപെടലിലൂടെ പൊലീസ് നാട്ടിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ യോഹന്നാനെ തടഞ്ഞുവച്ച് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







