ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ മാറിനൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വിദ്യാർഥികളുമായി സംവദിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരപേപ്പർ മാറിലഭിച്ച വേദാന്തുൾപ്പെടെയുള്ള വിദ്യാർഥികളെയാണ് രാഹുൽ ഗാന്ധി കണ്ടത്. കടുത്ത സൈബറാക്രമണം നേരിട്ട ഈ വിദ്യാർഥികൾക്ക് രാഹുൽ ഗാന്ധി പിന്തുണ നൽകുകയും ചെയ്തു. കുട്ടികളുമായി സംവദിക്കുന്ന വീഡിയോ രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്.
വേദാന്തും കൂട്ടുകാരും രാജ്യത്തെ മിടുക്കരായ, ധൈര്യശാലികളായ കൗമാരക്കാരാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അവർ സിബിഎസ്ഇയോടും മോദി സർക്കാരിനോടും ലളിതമായ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ഉത്തരങ്ങൾക്ക് പകരം അപമാനമാണ് ലഭിച്ചത്. തിളക്കമാർന്നതും സുരക്ഷിതവുമായ ഭാവി അർഹിക്കുന്നവരാണിവർ. അത് അവർക്ക് ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും.”- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ അപാകതകളുണ്ടായിട്ടുണ്ടെന്ന പരാതികളെ തുടർന്ന് ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതേതുടർന്നാണ് വേദാന്ത് അപേക്ഷ നൽകുന്നത്. എന്നാൽ സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരപേപ്പറാണ് ലഭിച്ചത്. കൈയക്ഷരത്തിലുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ വേദാന്ത് എക്‌സിൽ പങ്കുവെക്കുയും ചെയ്തു. എന്നാൽ വേദാന്തിന് നേരെ കടുത്ത സൈബറാക്രമണമുണ്ടായി. വേദാന്തിന്റെത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ പാകിസ്താനിയാണെന്നും അടക്കമുള്ള പ്രചാരണങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഉയർന്നു.
തങ്ങളെ ദേശവിരുദ്ധരെന്നും പാകിസ്താനികളെന്നും വിളിച്ച് ആക്ഷേപിച്ചതായി വിദ്യാർഥികൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു. എന്നാൽ വിദ്യാർഥികളെ ആക്ഷേപിച്ചവരെ രാഹുൽ ഗാന്ധി പരിഹസിച്ചു. ‘17 വയസ്സുള്ള ഡീപ് സ്റ്റേറ്റ് ഏജന്റുമാർ. ഇവരുടെ മുഖം കാണിക്കൂ’ എന്ന് പരിഹാസരൂപേണ രാഹുൽ ഗാന്ധി പറഞ്ഞു. ‘നിങ്ങൾ വിദ്യാർഥികളാണ്. നിങ്ങൾക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾ ഒരു ഉത്തരക്കടലാസ് ചോദിക്കുകയാണ്. അത്രമാത്രം. ഇപ്പോൾ, പെട്ടെന്ന്, നിങ്ങൾ ദേശവിരുദ്ധരായി. പ്രശ്നങ്ങളെ നിങ്ങൾ അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കാനാകൂ.’ – രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം വേദാന്തിന്റെ ഉത്തരപേപ്പർ മാറി നൽകിയതു തന്നെയാണെന്ന് പിന്നീട് സിബിഎസ്ഇ സമ്മതിച്ചിരുന്നു. യഥാർഥ ഉത്തരപേപ്പർ നൽകുകയും ചെയ്തു. ഇക്കാര്യം വേദാന്ത് തന്നെ എക്‌സിലൂടെ അറിയിച്ചു. തങ്ങൾ പാകിസ്താനികൾ അല്ലെന്നും ഉത്തരക്കടലാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ട്വീറ്റ് ചെയ്യാൻ ആണ് എക്സ് അക്കൗണ്ട് ഉണ്ടാക്കിയതെന്നും വേദാന്തിൻെറ സഹോദരനായ സിദ്ധാന്ത് എക്സിലെ മറ്റൊരു കുറിപ്പിൽ വിശദമാക്കിയിരുന്നു.








