കൊല്‍ക്കത്ത: യോഗയെന്നത് വ്യക്തി ജീവിതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വര്‍ഷം മുഴുവന്‍ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകം അതിന്റെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുന്ന ദിവസമാണിന്ന്. യോഗ ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത് ആളുകളെ ഒന്നിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു. ‘നമ്മള്‍ യോഗയെ ഒരു ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാം. യോഗയെ നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും വരും തലമുറകളുടെയും ഭാഗമാക്കാം’. 20 വയസ്സിലുള്ളതിനേക്കാള്‍ വഴക്കം 40-ാം വയസ്സിലും, 30 വയസ്സിലുള്ളതിനേക്കാള്‍ ഊര്‍ജ്ജം 50-ാം വയസ്സിലും ഉണ്ടായിരിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശരീരം വഴക്കമുള്ളതാക്കാനും, ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും, സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കാനും യോഗ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. യോഗ പ്രായമായവര്‍ക്ക് മാത്രമല്ല, എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ കഴിവുകള്‍ കുറയാതിരിക്കാന്‍ യോഗ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘യോഗ നമ്മെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ശരീരത്തെ എങ്ങനെ നയിക്കണമെന്ന് നമ്മള്‍ പഠിക്കുമ്പോള്‍, ആരോഗ്യം ഒരു ശീലമായി മാറുന്നു. യോഗ ശാരീരിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അത് മാനസികാരോഗ്യത്തിലേക്കുള്ള വഴി കൂടി നമുക്ക് കാണിച്ചുതരുന്നു. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് അത് നമുക്കൊരു ബോധം നല്‍കുന്നു,’ മോദി പറഞ്ഞു.
രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവര്‍ യോഗയെ ലോകത്തിന് പരിചയപ്പെടുത്തിയ മണ്ണായ ബംഗാളില്‍ ഈ ചടങ്ങ് നടക്കുന്നത് സവിശേഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൊല്‍ക്കത്തയിലെ ചടങ്ങില്‍ പങ്കെടുത്തു. യോഗ ഒരു മെച്ചപ്പെട്ട ജീവിതശൈലിക്ക് മാത്രമല്ല, ലോകത്തിന്റെ തന്നെ മികച്ച ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം തന്റെ 15 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞു.








