മൂന്നാർ: മൂന്നാറിലെ പ്രശസ്തമായ കുണ്ടള ഗോൾഫ് ക്ലബ്ബിൽ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ‘പടയപ്പ’ എന്ന പ്രശസ്ത കാട്ടാനയുടെ അപ്രതീക്ഷിത സാന്നിധ്യം ഷൂട്ടിംഗ് പൂർണ്ണമായി നിർത്തിവെക്കാൻ കാരണമായി. വിഖ്യാത തെലുങ്ക് സംവിധായകൻ അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ‘ശ്രീനിവാസ മാങ്കപുരം’ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിലേക്കാണ് കൺകണ്ട സിനിമാ സ്റ്റൈലിൽ പടയപ്പയുടെ മാസ്സ് എൻട്രി ഉണ്ടായത്. പ്രധാന താരങ്ങളായ ഘട്ടമനേനി ജയകൃഷ്ണ, റാഷ തദാനി എന്നിവരടക്കമുള്ള വലിയൊരു സംഘം ലൊക്കേഷനിൽ ചിത്രീകരണത്തിൽ ഏർപ്പെട്ടിരിക്കെയാണ് കാട്ടാനയുടെ വരവ്.
സെറ്റിലേക്ക് ആന വരുന്നത് കണ്ട് ആശങ്കയിലായ താരങ്ങളും അണിയറപ്രവർത്തകരും വിലകൂടിയ കാമറകളും ഷൂട്ടിംഗ് ഉപകരണങ്ങളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ കാട്ടാന കയറിയ വിവരമറിഞ്ഞ് വനം വകുപ്പിന്റെ ദ്രുതകർമ്മ സേന സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വനപാലകർ പടയപ്പയെ ലൊക്കേഷനിൽ നിന്നും സുരക്ഷിതമായി കാട്ടിലേക്ക് തുരത്തിയ ശേഷമാണ് അണിയറപ്രവർത്തകർക്കും നാട്ടുകാർക്കും ശ്വാസം നേരെ വീണത്. ഒരാഴ്ചയായി കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് പടയപ്പയുടെ സാന്നിധ്യമുള്ളത്.






