പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും. ഒളിച്ചോടാനാണ് താൻ ലക്ഷ്യമിട്ടതെന്നും കൊലപാതകത്തിനു നിർബന്ധിച്ചത് സിയയാണെന്നുമാണു ചേതൻ പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിയ ചേതനുമേൽ ചുമത്തി. കൊലപാതകം ചേതന്റെ ആശയമാണെന്നും ജൂൺ 14ന് കേതനെ വധിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞെന്നും സിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഗൂഢാലോചനാ കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ നടത്തുന്ന തന്ത്രമായാണ് പൊലീസ് ഈ പരസ്പര വിരുദ്ധമായ മൊഴികളെ കാണുന്നത്. ജൂൺ 29 വരെ ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരും. ഒളിച്ചോടി വിവാഹം കഴിക്കാൻ ഇരുവരും പദ്ധതിയിട്ടെങ്കിലും കുടുംബത്തിന്റെ അന്തസ്സിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം സിയ പിന്മാറിയതായി പൊലീസ് പറയുന്നു. കേതനുമായുള്ള സിയയുടെ വിവാഹനിശ്ചയം റദ്ദാക്കാൻ ഇരുവരും പല വഴികളും ചർച്ച ചെയ്ത ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നത്.
ജൂൺ 18ന് രാവിലെ പുണെയിലെ കഫേയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും കൊലപാതക പദ്ധതികൾക്ക് അന്തിമരൂപം നൽകിയതെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനുള്ള രീതികളെക്കുറിച്ചും, കേതനെ കോട്ടയുടെ ഏത് ഭാഗത്ത് നിന്നു തള്ളിയിടണമെന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഉച്ചയ്ക്ക് ശേഷം, ഏകദേശം 3,300 അടി ഉയരമുള്ള കോട്ടയിലേക്ക് ട്രെക്കിങിനായി കേതനെ സിയ കൂട്ടിക്കൊണ്ടുപോയി. ചേതൻ ഇവരെ പിന്തുടർന്നു. വൈകിട്ട് കേതനെ കൊക്കയിലേക്കു തള്ളിയിട്ടു. കേതൻ കാൽ വഴുതി വീണതാണെന്നാണു സിയ പറഞ്ഞത്. സംശയംതോന്നിയ കേതന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഫോൺരേഖകളടക്കം പരിശോധിച്ചാണ് പൊലീസ് കൊലപാതകമാണെന്നു കണ്ടെത്തിയത്.








