കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കർണാടക ആർടിസി ഡ്രൈവർക്ക് അദ്ഭുതരക്ഷ. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവർ മലപ്പുറം കാവന്നൂർ സ്വദേശി എൻ.എം. നസീഫിന്റെ ജാഗ്രതയും മനസ്സാന്നിധ്യവും കാരണം ഒഴിവായത് വൻ ദുരന്തം. ട്രക്ക് ഇടിക്കാതിരിക്കാൻ ദേശീയപാതയുടെ മറുവശത്തേക്ക് ഓടിക്കയറിയ കർണാടക ബസ് ഡ്രൈവറെ രക്ഷിക്കാൻ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു നസീഫ്. അതും തന്റെ ബസിൽ യാത്ര ചെയ്ത 42 യാത്രക്കാരെയും സുരക്ഷിതരാക്കിക്കൊണ്ട്.
നസീഫ് പറയുന്നു, സംഭവം ഇങ്ങനെ: ‘‘വെള്ളിയാഴ്ച വൈകിട്ട് നിലമ്പൂരിൽനിന്ന് ബെംഗളൂരുവിലേക്കു പോയ ശേഷം ശനിയാഴ്ച തിരികെ വരികയായിരുന്നു നസീഫും സഹപ്രവർത്തകനായ കെ.മുഹമ്മദ് ഷാഫിയും. 41 റിസർവേഷൻ യാത്രക്കാരും ഇടയ്ക്കുനിന്നു കയറിയ മറ്റൊരു യാത്രക്കാരനും ബസിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 11.45ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ മൈസൂരു–ബെംഗളൂരു ദേശീയപാതയിലെ ആദ്യ ടോളിൽ എത്തിയപ്പോഴാണ് നസീഫ് ഡ്രൈവിങ് സീറ്റിലേക്ക് വരുന്നത്. ഏതാണ്ട് 20 മിനിറ്റ് പിന്നിട്ട് രാംനഗര ബൈപാസിലെത്തിയപ്പോഴാണ് സംഭവം.
പഞ്ചറായ ബസ് സൈഡിൽ ഒതുക്കിനിർത്തി ടയർ മാറ്റുകയായിരുന്നു കർണാടക ബസിലെ ജീവനക്കാർ. സ്പീഡ് ട്രാക്കിലൂടെ ഓവർടേക്ക് ചെയ്തു വരുമ്പോഴാണ് മുന്നിലൂടെ ഒരു ട്രക്ക് ക്രോസ് ചെയ്യുന്നത് കണ്ടത്. ട്രക്ക് മുന്നിലുള്ള ആളെ തട്ടി ഞങ്ങൾ പോകുന്ന ട്രാക്കിലേക്ക് ഇട്ടു. ആളെ രക്ഷപ്പെടുത്താനായി ബസ് പെട്ടെന്ന് ബ്രേക്കിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. ഇതോടെ ആൾ കാര്യമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിനു ചെറിയ കേടുപാടുണ്ടായി. മുന്നിലെ ഗ്ലാസ് പൊട്ടി. യാത്രക്കാർക്കും പരുക്കില്ല. ഒരു മണിക്കൂറിനുശേഷം മറ്റൊരു വാഹനം എത്തിച്ച് യാത്രക്കാരെ കയറ്റിവിട്ടു. ബസ് ഇപ്പോൾ രാംനഗര പൊലീസ് സ്റ്റേഷനിലാണുള്ളത്’’.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർണാടകയിൽനിന്നും കേരളത്തിൽനിന്നും നസീഫിനെത്തേടി അഭിനന്ദന പ്രവാഹമെത്തി. കർണാടക ട്രാൻസ്പോർട്ട് ഓഫിസറും കേരള ട്രാൻസ്പോർട്ട് ഓഫിസറുമടക്കം ഒട്ടേറെപ്പേർ വിളിച്ചിരുന്നെന്ന് നസീഫ് മനോരമ ഓൺലൈനോടു പറഞ്ഞു. ഒന്നരവർഷമായി സ്ഥിരം ഈ സർവീസിലാണ് പോകുന്നതെന്നും നസീഫ് പറഞ്ഞു.








