മുംബൈ∙ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ റിസോർട്ടിലെ ആഴം കുറഞ്ഞ സ്വിമ്മിങ് പൂളിലേക്ക് ഡൈവ് ചെയ്ത 25 വയസ്സുകാരൻ മരിച്ചു. മാൽവനിലെ ഒരു റിസോർട്ടിലാണ് സംഭവം. കൊൽഹാപൂർ സ്വദേശിയായ ശ്രേണിക് മിലിന്ദ് തകാലെ ആണ് മരിച്ചത്.
അപകടത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജൂൺ 20നാണ് സംഭവം നടന്നത്. പ്രചരിക്കുന്ന വിഡിയോയിൽ പൂളിന് സമീപത്ത് നിന്ന് യുവാവും സുഹൃത്തുക്കളും പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും കാണാം. ഇതിന് പിന്നാലെ ശ്രേണിക് റിസോർട്ടിലെ പൂളിലേക്ക് ഡൈവ് ചെയ്യുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞും വെള്ളത്തിൽ നിന്ന് പൊങ്ങി വരാതിരുന്നതോടെ സുഹൃത്തുക്കൾ ശ്രദ്ധിച്ചപ്പോഴാണ് അപകടം പറ്റിയ വിവരം അറിഞ്ഞത്. പൂളിൽ തലയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികൾക്കായി ഒരുക്കിയിരുന്ന പൂളിലേക്കാണ് യുവാവ് ഡൈവ് ചെയ്തത്. യുവാവ് വീണ ഇടത്തെ ആഴം ഏകദേശം നാല് അടി മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഡൈവ് ചെയ്ത യുവാവിന്റെ തല പൂളിന്റെ അടിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അവധി ആഘോഷിക്കാനായാണ് ശ്രേണികും സുഹൃത്തുക്കളും റിസോർട്ടിലെത്തിയത്. സംഭവത്തിന് പിന്നാലെ യുവാവിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളും മാൽവനിലെത്തി. നിയമനടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.







