ജയ്‌സൽമേർ∙ രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനിയെ നാല് ദിവസത്തിനിടെ പന്ത്രണ്ടോളം പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 18ന് ഒരു കൂട്ടുകാരിയെ കാണാനായി പെൺകുട്ടി ശ്രീവിജയനഗറിലേക്ക് പോയിരുന്നു. രാത്രി 10.30 ഓടെ ശ്രീഗംഗാനഗറിലെത്തിയ പെൺകുട്ടി റിക്ഷാ ഡ്രൈവറോട് തന്നെ വീട്ടിലാക്കാൻ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. എന്നാൽ കുട്ടിയെ വീട്ടിലെത്തിക്കുന്നതിന് പകരം ഡ്രൈവർ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന്, അടുത്ത ദിവസം കുട്ടിയെ മറ്റു ഹോട്ടലുകളിലേക്കു മാറ്റി നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കി.
നാലോളം ഹോട്ടലുകളിലായി നിരവധിപേർ പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിനിടയിൽ മദ്യം നൽകി. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമകൾ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പങ്കാളികളായ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.








