മംഗളൂരു∙ പയ്യന്നൂരിലെ സ്വർണവ്യാപാരിയുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി. ബണ്ട്‌വാളിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ സീറ്റ് കവർ ഉൾപ്പെടെ കുത്തിക്കീറിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും 26 കിലോമീറ്റർ അകലെയാണ് കാർ കണ്ടെത്തിയത്.
22 വർഷമായി പയ്യന്നൂരിൽ താമസിക്കുന്ന പയ്യന്നൂരിലെ ഗോൾഡൻ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി വികാസ് ധനവഡ്, ഭാര്യ രൂപാലി മകൻ വിപുൽ എന്നിവരെയാണ് കാറുകളിലെത്തിയ സംഘം ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയത്. മഹാരാഷ്ട്രയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മംഗളൂരുവിലെ സൂറത്കലിനു സമീപം ബൈക്കംപാടിയിൽ ഇന്നലെ പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വികാസിനെ കാറിൽ നിന്ന് വലിച്ചറക്കിയ അക്രമി സംഘം ഭാര്യയേയും മകനേയും കാറിൽ ഇരുത്തി ഓടിച്ചുപോകുകയായിരുന്നു.
രണ്ട് കിലോമീറ്റർ അകലെ പനമ്പൂർ ബീച്ച് റോഡിൽ ഇവരെ ഇറക്കിവിട്ടശേഷം കാറുമായി കടന്നുകളഞ്ഞു. കാറിൽ ബാഗിലായി 180 ഗ്രാം സ്വർണമുണ്ടായിരുന്നതായി വികാസ് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ വികാസ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ േതടി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
സമാന രീതിയിൽ ഒരു മാസം മുമ്പ് പയ്യന്നൂരിലും കൊള്ള നടത്തിയിരുന്നു. തലശ്ശേരിയിലെ സ്വർണവ്യാപാരിയും മഹാരാഷ്ട്ര സ്വദേശിയുമായ കുമാർ ജലന്ധർ നിഗവും കുടുംബവും സഞ്ചരിച്ച കാർ തട്ടിക്കൊണ്ടുപോയാണ് സ്വർണവും പണവും കൊള്ളയടിച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. ബാക്കി പ്രതികളെ പിടിക്കാനായില്ല. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിെടയാണ് സമാന രീതിയിൽ പയ്യന്നൂർ സ്വദേശി കൊള്ളയടിക്കപ്പെട്ടത്.








