മുംബൈ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 30 കാരന് 20 വർഷം കഠിനതടവ് വിധിച്ച് താനെയിലെ പ്രത്യേക പോക്സോ കോടതി. പ്രതിയായ ധനേശ്വർ പുജിയാലാൽ കലാസുവയെയാണ് കോടതി ശിക്ഷിച്ചത്. 2021-2022 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരുടേതും പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധമായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ സമ്മതത്തിനു യാതൊരുവിധ നിയമസാധുതയുമില്ലെന്ന് കോടതി വ്യക്തമാക്കി.
2022 ജൂലൈയിലാണ് കപൂർബവാഡി പൊലീസ്, കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത്. മാജിവഡയിൽ പ്രതിയായ ധനേശ്വറിന്റെ ചായക്കടയ്ക്ക് സമീപമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. താൻ ധനേശ്വറുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതിനിടെ ഏകദേശം ഒരു വർഷത്തോളം പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് കേസ്. തുടർന്ന് അന്ന് 26 വയസ്സായിരുന്ന പ്രതി, പെൺകുട്ടിയുമായി രാജസ്ഥാനിലെ തന്റെ സ്വന്തം ഗ്രാമത്തിലേക്ക് പോയി. പിന്നീട് പെൺകുട്ടി തിരിച്ചെത്തിയപ്പോൾ നടത്തിയ വൈദ്യപരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി. താനെ സിവിൽ ആശുപത്രിയിൽ വച്ച് ഗർഭച്ഛിദ്രം നടത്തി. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് ധനേശ്വർ തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, പ്രതിക്കെതിരെയുള്ള തട്ടിക്കൊണ്ടുപോകൽ കുറ്റം കോടതി ഒഴിവാക്കി. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം, വീട്ടുകാരെ ഭയന്ന് വിവാഹം കഴിക്കാനാണ് രാജസ്ഥാനിലേക്ക് പോയതെന്നാണ് കോടതി വിലയിരുത്തിയത്. മാതാപിതാക്കളുടെ സംരക്ഷണയിൽ നിന്നും പ്രതി പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. വിചാരണ വേളയിൽ ഏഴ് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ ശക്തമായി എതിർത്ത കോടതി, 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് നിയമം പൂർണമായ സംരക്ഷണം നൽകുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
‘‘ഐപിസി സെക്ഷൻ 375 പ്രകാരം 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെങ്കിൽ പോലും അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരും. അതുപോലെ പോക്സോ നിയമപ്രകാരവും ഇരയായ വ്യക്തിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കിൽ ലൈംഗികബന്ധത്തിനായുള്ള അവരുടെ സമ്മതത്തിനു യാതൊരു വിലയുമില്ല. ഇരയായത് ഒരു കുട്ടിയാണെന്ന് തെളിയിക്കപ്പെട്ടാൽ, കുട്ടിയുടെ സമ്മതം നിയമത്തിനു മുന്നിൽ അപ്രസക്തമാണ്’’ – കോടതി നിരീക്ഷിച്ചു. പ്രതിയുടെ മോശം സാമ്പത്തികാവസ്ഥയും ബന്ധത്തിലെ പരസ്പര സമ്മതവും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ കുറഞ്ഞ ശിക്ഷയ്ക്കായി വാദിച്ചെങ്കിലും കോടതി നിരാകരിച്ചു.








