ബെംഗളൂരു ∙ കാപ്ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാംപസിലെ ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ അതിക്രൂരമായി ഉപദ്രവിച്ച കേസിൽ 2 ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മഞ്ജുളയും വിജയലക്ഷ്മിയുമാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു 3 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്തേക്കും.
രണ്ടും മൂന്നും വയസ്സുള്ള കുരുന്നുകളെ കരഞ്ഞതിന്റെ പേരിൽ വാഷിങ് മെഷീനിനിൽ ഇടുന്നതും, ശുചിമുറിയിലെ പൈപ്പ് ഉപയോഗിച്ച് വായിലേക്ക് വെള്ളമടിച്ചു കയറ്റുന്നതിന്റെയും വിഡിയോ ചിത്രീകരിച്ച ജൂൺ 29നു മഞ്ജുളയും വിജയലക്ഷ്മിയുമാണ് ജോലിയിലുണ്ടായിരുന്നത്. മഞ്ജുളയാണ് മറ്റു 4 ആയമാരെയും ജോലിക്കെടുത്തത്. കുട്ടികളെ പരിചരിക്കാൻ പരിശീലനമൊന്നും ഇവർക്കു നൽകിയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയെടുത്തതിനു പുറമേ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ബ്രാൻഡ് ബെംഗളൂരൂവിന്റെ പ്രതിഛായയ്ക്കു കളങ്കം വരുത്തുന്ന ഇത്തരം ക്രൂരതകൾക്കെതിരെ സർക്കാർ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. ആഗോള പ്രവർത്തന മാനദണ്ഡങ്ങളുള്ള കമ്പനികളായാലും, വനിതാശിശുക്ഷേമ വകുപ്പിന്റെ മാർഗനിർദേശം പാലിച്ചേ ഡേകെയർ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാവൂ എന്നും മന്ത്രി പറഞ്ഞു.








