ഇസ്‍ലാമാബാദ്∙ ലഹോറിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാക്കിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മന്ത്രിയുടെ ബന്ധു മുഹമ്മദ് റാസ ദർ കേസിലെ പ്രധാനപ്രതിയാണ്. ഇയാൾ ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
നെതർലൻഡ്സിൽ നിന്നും വെനസ്വേലയിൽ നിന്നും എത്തിയ രണ്ട് വിദേശ വനിതകളെ ജൂൺ 29നാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇരകളിലൊരാളുടെ പിതാവ് അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ഇവരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേരാണ് കേസിലെ പ്രതികൾ. ഒരാൾ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
പീഡനത്തിനിരയായ യുവതിയുടെ മൊഴി പ്രകാരം 2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വച്ചാണ് ഇരുവരും റാസ ദറിനെ പരിചയപ്പെട്ടത്. പിന്നാലെ പാക്കിസ്ഥാനിലേക്ക് ഇവരെ ക്ഷണിച്ചു. ക്രിപ്റ്റോകറൻസി സംരംഭത്തിൽ ഇവർ പാർട്ണർമാരായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇരുവർക്കും പാക്കിസ്ഥാനിലെത്താനായി വീസ ശരിയാക്കി നൽകിയതും റാസയായിരുന്നു. ലാഹോറിലെത്തിയ ഇരുവരെയും തട്ടിക്കൊണ്ടുപോയി ഒരു വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. മോചിപ്പിക്കണമെങ്കിൽ പണം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.








