ടെഹ്റാൻ∙ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കപ്പലുകൾക്കു നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
അതേസമയം, ഒന്നിലധികം കപ്പലുകൾ തങ്ങളുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും അവഗണിച്ച് അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചതായി റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർക്കുകയും കപ്പൽ തടയുകയും ചെയ്തതായും അവർ പറഞ്ഞു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും, തങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ മേഖലയിലെ ശത്രുക്കളുടെ മറ്റ് താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോൾ അവർ അതിനുള്ള വില നൽകുകയാണെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.








